കൊവിഡ് വാക്സീനുകൾ കേന്ദ്രം നൽകും, മൂന്ന് കോടി മുന്നണി പോരാളികൾക്ക് ആദ്യം: സുരക്ഷിതമെന്നും പ്രധാനമന്ത്രി
വാക്സീനേഷനിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഒരേ മനസോടെ നീങ്ങണമെന്ന് യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു
ദില്ലി: ദില്ലി: കൊവിഡ് വാക്സീനുകൾ മരുന്ന് കമ്പനികളിൽ നിന്ന് കേന്ദ്രം വാങ്ങി നൽകുമെന്ന് പ്രധാനമന്ത്രി. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫെഡറൽ സംവിധാനത്തിന്റെ മഹനീയ മാതൃകയാവും വാക്സീൻ വിതരണത്തിലും ദൃശ്യമാകുക. രണ്ട് വാക്സീനുകൾക്ക് ശാസ്ത്രീയ അനുമതി കിട്ടിക്കഴിഞ്ഞു. ഇത് അഭിമാന നിമിഷമാണ്. നാലിലധികം വാക്സീനുകൾ പരീക്ഷണ ഘട്ടത്തിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോൾ വിതരണത്തിനുള്ള വാക്സീനുകൾ വില കുറഞ്ഞതും സുരക്ഷിതവുമാണ്. ശനിയാഴ്ച മുതൽ വാക്സീൻ നൽകി തുടങ്ങും. അൻപത് വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഘട്ടം വാക്സിൻ നൽകും. മൂന്ന് കോടി മുന്നണി പോരാളികൾക്ക് ആദ്യഘട്ടം വാക്സീൻ നൽകും. കേന്ദ്രം ആദ്യ ഘട്ടത്തിലെ മുഴുവൻ ചെലവും വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒൻപത് സംസ്ഥാനങ്ങളെ പക്ഷിപ്പനി ബാധിച്ചുവെന്നും പ്രതിസന്ധി നേരിടാൻ സംസ്ഥനങ്ങൾക്ക് നിർദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു.
വാക്സീനേഷനിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഒരേ മനസോടെ നീങ്ങണമെന്ന് യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ശുഭ സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.