തെലങ്കാനയിൽ കോൺഗ്രസ് കൊടുത്ത സീറ്റിൽ സിപിഐക്ക് വൻ ലീഡ്; ഒറ്റയ്ക്ക് മത്സരിച്ച സിപിഎം എല്ലായിടത്തും പിന്നിൽ
ബിആർഎസിന് തുടർഭരണം നഷ്ടമാകുന്ന നിലയിലേക്കാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം നീങ്ങുന്നത്
![CPI leads in one seat Telangana assembly election result 2023 CPIM trails all kgn CPI leads in one seat Telangana assembly election result 2023 CPIM trails all kgn](https://static-ai.asianetnews.com/images/01hgq47ex2t83k9az52h5tph3t/k-sambasiva-rao_363x203xt.jpg)
ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച സിപിഐക്ക് വൻ ലീഡ്. കൊതഗുഡേം മണ്ഡലത്തിലെ ആകെയുള്ള 19 റൗണ്ടുകളിൽ ആദ്യ രണ്ട് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ ആറായിരത്തിലേറെ വോട്ടിനാണ് സിപിഐ സ്ഥാനാർത്ഥി കെ സാംബശിവ റാവു മുന്നിലുള്ളത്. 10493 വോട്ടാണ് ഇദ്ദേഹത്തിന് ഇതുവരെ ലഭിച്ചത്. ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥി ജെ വെങ്കട് റാവുവാണ് തൊട്ടുപിന്നിൽ. ഇദ്ദേഹത്തിന് 4100 വോട്ടാണ് ഇതുവരെ കിട്ടിയത്.
സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിച്ച സിപിഎമ്മിന് ഒരു സീറ്റിലും മുന്നിലെത്താനായില്ല. രണ്ട് സീറ്റ് വേണമെന്ന ആവശ്യം കോൺഗ്രസ് നിഷേധിക്കുകയും ഒരു സീറ്റ് വാഗ്ദാനം ചെയ്തതോടെയുമാണ് സിപിഎം ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്. എന്നാൽ സിപിഐ കിട്ടിയ ഒരു സീറ്റിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ബിആർഎസിന് തുടർഭരണം നഷ്ടമാകുന്ന നിലയിലേക്കാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം നീങ്ങുന്നത്. ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 59 സീറ്റിൽ കോൺഗ്രസ് മുന്നിലാണ്. ബിആർഎസ് 39 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി ഒൻപതിടത്ത് മുന്നിലാണ്. അതേസമയം എഐഎംഐഎം ഒരു സീറ്റിലും മുന്നിലുണ്ട്.