കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍  ബംഗാളില്‍ ബിജെപി 17 സീറ്റ് നേടുകയും തൃണമൂല്‍ കോണ്‍ഗ്രസ് 24ലേക്ക് ചുരുങ്ങുകയും ഇടതുപക്ഷത്തിന് സീറ്റൊന്നും കിട്ടിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന.

കൊല്‍ക്കത്ത: പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപിടിക്കുന്നതില്‍ നിന്നും പ്രവര്‍ത്തകര്‍ പിന്‍മാറണമെന്ന് സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്‍ജ്യകാന്ത മിശ്ര. ബിജെപിയാണ് മുഖ്യ ശത്രുവെന്നും അവരെ തുറന്നുകാട്ടുന്നതിലുമാണ് പ്രധാന ശ്രദ്ധ വേണ്ടതെന്നും അദ്ദേഹം പ്രസ്താവനയില്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ബിജെപിയുടെ പെട്ടെന്നുള്ള മാറ്റം, ജനങ്ങളെ മതിഭ്രമിപ്പിക്കാനുള്ള ശ്രമം. ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കല്‍. ഇത് പൂര്‍ണ്ണമായും തട്ടിപ്പാണ്. ഈ സമയം കഴിഞ്ഞാല്‍ വര്‍ഗീയ സേന ഇടത് മുന്നണി പ്രവര്‍ത്തകരെയും പ്രത്യയശാസ്ത്രത്തെയും ആക്രമിക്കാനാരംഭിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി 17 സീറ്റ് നേടുകയും തൃണമൂല്‍ കോണ്‍ഗ്രസ് 24ലേക്ക് ചുരുങ്ങുകയും ഇടതുപക്ഷത്തിന് സീറ്റൊന്നും കിട്ടിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ആയിരത്തിലധികം പാര്‍ട്ടി ഓഫീസുകളും 500 ട്രേഡ് യൂണിയന്‍ ഓഫീസുകളും സിപിഎം പ്രവര്‍ത്തകര്‍ തൃണമൂലില്‍ നിന്നും മോചിപ്പിച്ചെന്നാണ് ചില മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് ഫലം ഭീകരതയില്‍ നിന്ന് താല്‍ക്കാലിക വിരാമം ഉണ്ടാക്കിയിരിക്കുകയാണ്. ഫലം സംസ്ഥാനത്ത് തൃണമൂല്‍ ഗുണ്ടകളുടെ വീര്യം കെടുത്തിയിരിക്കുകയാണ്. ഈ അവസരം ഉപയോഗപ്പെടുത്തി സാധാരണ ജനങ്ങളുമായി ബന്ധം പുനസ്ഥാപിക്കാനാണ് ശ്രമിക്കേണ്ടതെന്നും സൂര്‍ജ്യകാന്ത മിശ്ര പറഞ്ഞു. മാധ്യമ റിപ്പോര്‍ട്ടുകളെയും സൂര്‍ജ്യകാന്ത മിശ്ര വിമര്‍ശിക്കുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പല പാര്‍ട്ടി ഓഫീസുകളും ഗ്രാമീണര്‍ കൈമാറിയതാണ്. അതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെമ്മാടികള്‍ 2013ല്‍ പിടിച്ചെടുത്തതും ഉണ്ടെന്ന് സൂര്‍ജ്യകാന്ത മിശ്ര പറഞ്ഞു.