ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A വകുപ്പ് പ്രകാരം ലിവ്-ഇൻ പങ്കാളികൾക്കും കേസ് നൽകാമെന്ന് സുപ്രീം കോടതി വിധിച്ചു. എന്നാൽ ഈ ബന്ധം വിവാഹത്തിന് തുല്യമായ സ്വഭാവത്തിലുള്ളതാണെന്ന് തെളിയിക്കേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ദീർഘകാലമായി ഒന്നിച്ച് ജീവിക്കുന്ന സ്ത്രീകൾക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതാണ് ഈ സുപ്രധാന വിധി.
ദില്ലി: ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A വകുപ്പ് പ്രകാരം കേസ് നൽകാൻ ലിവ്-ഇൻ ബന്ധത്തിലുള്ള പങ്കാളികൾക്കും അവകാശമുണ്ടെന്ന് സുപ്രീം കോടതി. എന്നാൽ, ഈ ബന്ധം വിവാഹത്തിന് തുല്യമായ സ്വഭാവത്തിലുള്ളതാണെന്ന് തെളിയിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്.
കഴിഞ്ഞ 15 വർഷമായി ലിവ്-ഇൻ ബന്ധത്തിൽ കഴിയുന്ന സ്ത്രീ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. തന്റെ പങ്കാളിയും അയാളുടെ കുടുംബാംഗങ്ങളും ചേർന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നായിരുന്നു ഇവരുടെ പരാതി. നിയമപരമായി വിവാഹം കഴിക്കാത്തതിനാൽ 498A വകുപ്പ് പ്രകാരം ലിവ്-ഇൻ പങ്കാളിക്ക് കേസ് നൽകാനാകില്ലെന്നായിരുന്നു എതിർഭാഗത്തിന്റെ വാദം. ഈ വാദം തള്ളിയാണ് സുപ്രീം കോടതി വിധി. ദീർഘകാലമായി വിവാഹിതരെപ്പോലെ ഒന്നിച്ച് കഴിയുകയും സമൂഹത്തിൽ ഭാര്യാഭർത്താക്കന്മാരായി അറിയപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ സ്ത്രീക്ക് 498A വകുപ്പ് പ്രകാരമുള്ള നിയമ പരിരക്ഷയ്ക്ക് അർഹതയുണ്ട്. എന്നാൽ ഒന്നിച്ചുജീവിച്ചുവെന്നത് മാത്രമാകരുത് ലിവ് ഇൻ ബന്ധമെന്നും, ഇരുവരും തമ്മിലുള്ള ബന്ധത്തിൻ്റെ ആഴവും സ്വഭാവവും വ്യക്തമാകേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുക എന്നതാണ് 498A വകുപ്പിന്റെ അടിസ്ഥാന ലക്ഷ്യം. അതിനാൽ, നിയമപരമായി വിവാഹം കഴിച്ചില്ലെന്ന സാങ്കേതികത്വം പറഞ്ഞുകൊണ്ട്, ദീർഘകാലം ഒന്നിച്ച് ജീവിച്ച സ്ത്രീക്ക് ഈ സംരക്ഷണം നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ലിവ്-ഇൻ ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് കൂടുതൽ നിയമ പരിരക്ഷ ഉറപ്പാക്കുന്നതാണ് സുപ്രീം കോടതിയുടെ ഈ വിധി. ഗാർഹിക പീഡനങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരവും ലിവ്-ഇൻ പങ്കാളികൾക്ക് പരാതി നൽകാൻ നേരത്തെ തന്നെ അവകാശമുണ്ട്. ഇതിന് പിന്നാലെയാണ് 498A വകുപ്പിലും കോടതി വ്യക്തത വരുത്തിയത്.


