തമിഴ്‌നാട് നിയമസഭയിൽ വിജയ് നടത്തിയ 'കുട്ടിക്കഥ' പരാമർശവും, ഇതിന് മറുപടിയായി ഉദയനിധി സ്റ്റാലിൻ നടത്തിയ വ്യക്തിപരമായ പരാമർശവും വിവാദമായി. ഇരുവരുടെയും പ്രസ്താവനകൾ അനുചിതമാണെന്ന് സിപിഎം വിമർശിച്ചു. സഖ്യകക്ഷിയായ വിസികെയും വിജയിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു.

തമിഴ്‌നാട് നിയമസഭയിൽ മുൻ മുഖ്യമന്ത്രി സ്റ്റാലിനെ പരോക്ഷമായി പരിഹസിച്ച് വിജയും മറുപടിയായി വിജയിയെ പരിഹസിച്ച് ഉദയനിധി സ്റ്റാലിനും നടത്തിയ പരാമർശങ്ങളിൽ വിമർശനവുമായി സിപിഎം. വിജയ് യുടെ കുട്ടിക്കഥ അനുചിതമെന്ന് പാർട്ടി തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം അഭിപ്രായപ്പെട്ടു. സ്റ്റാലിനെയും ഉന്നംവച്ച് വിജയ് നടത്തിയ പരാമർശങ്ങളും വിജയ്യുടെ ഭാര്യയെ കുറിച്ച് ഉദയനിധിയുടെ പരാമർശവും തെറ്റാണെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ മുഖ്യമന്ത്രി വിജയ് നടത്തിയ 'കുട്ടിക്കഥ' പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സഖ്യകക്ഷിയായ വിടുതലൈ ചിരുതൈഗൽ കക്ഷി (വിസികെ) നേതാവ് തോൽ തിരുമാവളവനും രംഗത്തെത്തിയിരുന്നു. നിയമസഭയുടെയും താൻ വഹിക്കുന്ന പദവിയുടെയും അന്തസ്സ് സൂക്ഷിക്കാൻ വിജയ് തയ്യാറാകണമെന്നും ഇത്തരം പരാമർശങ്ങൾ പാടില്ലെന്നുമായിരുന്നു തോൽ തിരുമാവളവൻ അഭിപ്രായപ്പെട്ടത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ദിവസമാണ് വിജയ് സഭയിൽ വിവാദത്തിന് വഴിവെച്ച 'കുട്ടിക്കഥ' പറഞ്ഞത്. 'പാടത്ത് ഒറ്റയ്ക്കു നിൽക്കുന്ന മുതിർന്നയാളോടു ഒരു കുട്ടി ചോദിച്ചു എന്താണ് തേടുന്നതെന്ന് ? നിന്റെ പിതാവിനെയാണെന്നായിരുന്നു മറുപടി’യെന്നായിരുന്നു കഥ. ഉദയനിധിയെയും സ്റ്റാലിനെയും ഉന്നംവച്ചായിരുന്നു വിമർശനം.‘ചെങ്കൽപ്പെട്ട് കോടതിയിൽ ഭർത്താവിനെ തേടുന്ന ഭാര്യയുടെ കഥ’യുണ്ടെന്ന് പറഞ്ഞാണ് ഉദയനിധി ഇതിന് തിരിച്ചടിച്ചത്. വിജയ്‌യും ഭാര്യയും തമ്മിലുള്ള വിവാഹമോചന കേസ് ചെങ്കൽപ്പെട്ട് കോടതിയിൽ നടക്കുകയാണെന്ന് പരോക്ഷമായി ഓർമ്മിപ്പിച്ചായിരുന്നു ഉധയനിധിയുടെ മറുപടി.