2025-ൽ 1.39 കോടി ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ടുകൾ വിതരണം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വർദ്ധിപ്പിക്കാനും എല്ലാ മണ്ഡലങ്ങളിലും കേന്ദ്രങ്ങൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.
ദില്ലി : 2025ൽ രാജ്യത്ത് വിതരണം ചെയ്തത് 1.39 കോടി പാസ്പോർട്ടുകൾ. ദുരുപയോഗം തടയുന്നതിനുള്ള ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ടാണ് കഴിഞ്ഞ വർഷം വിതരണം ചെയ്തതെന്ന് വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്താകെ 545 പാസ്പോർട്ട് സേവ കേന്ദ്രങ്ങളാണ് നിലവിൽ ഉള്ളത്. പത്തെണ്ണം കൂടി ഈ വർഷം തുറക്കും. എല്ലാ ലോക്സഭ മണ്ഡലങ്ങളിലും ഒരു പാസ്പോർട്ട് കേന്ദ്രം എന്നതാണ് ലക്ഷ്യമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇപ്പോൾ മുപ്പത് മണ്ഡലങ്ങളിൽ മാത്രമാണ് പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ ഇല്ലാത്തത്. ഉൾപ്രദേശങ്ങളിൽ മൊബൈൽ വാനുകൾ വഴി പാസ്പോർട്ട് സേവനം നല്കുന്നത് വിജയകരമാണെന്നും ഇതുവഴി 30 ലക്ഷം പാസ്പോർട്ടുകൾ നല്കാനായെന്നും ഉഗ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് നിലവിൽ 27 രാജ്യങ്ങളിൽ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളിൽ വീസ ഓൺ അറൈവലിന് സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാർക്ക് നൽകുന്നത് 66 രാജ്യങ്ങളാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പാസ്പോർട്ടിനുള്ള ചിപ്പ് വിദേശകാര്യമന്ത്രാലയം നാസികിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിൽ നിന്നാണ് വാങ്ങുന്നത്. ഈ ചിപ്പിന് സെക്യൂരിറ്റി പ്രസ് വിദേശകമ്പനിക്കാണ് കരാർ നല്കിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
പാസ്പോർട്ടിനായി നല്കുന്ന ഡേറ്റ പൂർണ്ണമായും സുരക്ഷിതമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ഇപ്പോഴും രാജ്യത്തെ പത്തു ശതമാനത്തിൽ താഴെ പൗരൻമാർക്കേ പാസ്പോർട്ട് ഉള്ളൂ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


