വരുന്ന അതിഥികൾ കാണാതെ പടുതകെട്ടി മറയ്ക്കേണ്ട അശ്രീകരങ്ങൾ ആണ് ഇന്ത്യാ രാജ്യത്തെ ഈ പൗരർ എന്ന് പറയുന്നത്ര അപമാനിക്കൽ വേറെ എന്താണെന്നും അദ്ദേഹം ചോദിച്ചു.

ദില്ലി: ജി 20 സമ്മേളനത്തിന്റെ പേര് പറഞ്ഞ് ദില്ലിയിലെ പാവപ്പെട്ടവർ താമസിക്കുന്ന ചേരികൾ കെട്ടിമറച്ചിരിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി. നിങ്ങളെ ആരും കാണാൻ പാടില്ല, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ എന്നു പറയുന്നതിലും വലിയ പൗരാവകാശ ലംഘനം എന്തുണ്ടെന്നും നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യർ ആണ് ഇവരുമെന്നും എം എം ബേബി ഫേസ്ബുക്കിൽ കുറിച്ചു. വരുന്ന അതിഥികൾ കാണാതെ പടുതകെട്ടി മറയ്ക്കേണ്ട അശ്രീകരങ്ങൾ ആണ് ഇന്ത്യാ രാജ്യത്തെ ഈ പൗരർ എന്ന് പറയുന്നത്ര അപമാനിക്കൽ വേറെ എന്താണെന്നും അദ്ദേഹം ചോദിച്ചു.

Add Asianetnews as a Preferred SourcegooglePreferred

തെരുവിൽ ഉറങ്ങുന്നവരെയും ഭിക്ഷക്കാരെയും ഒക്കെ പൊലീസ് പിടികൂടി ദില്ലിക്ക് പുറത്ത് കൊണ്ടു വിട്ടു. തെരുവ് നായ്ക്കളെയും ഇങ്ങനെ തന്നെ ചെയ്തു. ഈ മനുഷ്യർക്ക് കൊടുക്കുന്ന വിലയിൽ നിന്ന് കാണണം പാവപ്പെട്ടവരോടുള്ള മോദിയുടെ സമീപനം. ഈ മനുഷ്യർ ഉയർത്തെഴുന്നേൽക്കുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും. അന്ന് പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നും എം എ ബേബി ഓർമ്മിപ്പിച്ചു.

Read More... ജി 20 ഉച്ചകോടി: ഒമാൻ ഉപ പ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് ഇന്ത്യയില്‍

അതേസമയം, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്കായി പ്രധാന ലോക നേതാക്കളെല്ലാം ദില്ലിയിൽ സംഗമിക്കുകയാണ്. സെപ്റ്റംബര്‍ 9, 10 തീയ്യതികളിലായി രാജ്യ തലസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉച്ചകോടിയ്ക്കായുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. വിവിധ നേതാക്കള്‍ വെള്ളിയാഴ്ച രാജ്യതലസ്ഥാനത്ത് എത്തി. കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഊഷ്മളമായ സ്വാഗതമാണ് ഇന്ത്യ ഒരുക്കുന്നത്. വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യുന്നതിന്‍റെ വിവരങ്ങൾ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.