ദില്ലിയിലടക്കം വീടില്ലാത്തവർക്ക് ശൈത്യകാലത്ത് ഷെൽറ്ററുകൾ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു പരാമർശം

ദില്ലി: തെരഞ്ഞെടുപ്പ് സമയത്തുൾപ്പടെ നൽകുന്ന സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. സൗജന്യങ്ങളിലൂടെ പരാദജീവികളെയല്ലേ സൃഷ്ടിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് കാരണം ആളുകൾ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല. ജോലി ചെയ്തില്ലെങ്കിലും സൗജന്യ റേഷൻ സർക്കാർ നൽകുകയാണെന്ന് ജസ്റ്റിസ് ബിആ‍‍ർ ഗവായി ചൂണ്ടിക്കാട്ടി. സൗജന്യങ്ങൾ നൽകുന്നതിന് പകരം ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും അതുവഴി രാജ്യത്തിന് ഇവരുടെ സംഭാവന ഉറപ്പാക്കാനുമാകണമെന്നും കോടതി വാദത്തിനിടെ പരാമർശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

'ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സർക്കാരിന്, ഇടപെടാൻ കേന്ദ്രത്തിന് അധികാരമില്ല'; സുപ്രീം കോടതി

ദില്ലിയിലടക്കം വീടില്ലാത്തവർക്ക് ശൈത്യകാലത്ത് ഷെൽറ്ററുകൾ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു പരാമർശം. ദില്ലിയിൽ മൂന്നു ലക്ഷം പേർ തെരുവിൽ ഉറങ്ങുന്നു എന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞതിനെ സർക്കാർ എതിർത്തു. വീടില്ലാത്തവരുടെ എണ്ണം പരിശോധിച്ച് കൃത്യമായ കണക്ക് അറിയിക്കാൻ രണ്ടംഗ ബഞ്ച് സർക്കാരിന് നിർദ്ദേശം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ സുപ്രീം കോടതിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാ‍ർത്ത സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു എന്നതാണ്. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചു കഴിഞ്ഞാൽ പൊലീസ് നിയമപ്രകാരം മുന്നോട്ട് പോകാൻ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം തടയണമെന്ന ആവശ്യം കോടതി അം​ഗീകരിച്ചില്ല. പൊലീസിന്റെ അന്വേഷണ അധികാരങ്ങൾ തടയുന്നതിനുള്ള നിർദ്ദേശം നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നിർമ്മാതാവ് സജിമോൻ പാറയിലും, ഒരു നടിയും, അണിയറ പ്രവർത്തകയും നൽകിയ ഹർജിയാണ് കോടതി തീർപ്പാക്കിയത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർക്കും, എസ്‌ഐടി ഉപദ്രവിക്കുന്നതായി പരാതിയുള്ളവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.

ഹേമ കമ്മിറ്റി റിപ്പോർട്ട്: പൊലീസ് അന്വേഷണം തടയാനാകില്ല, ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി