'യുപിയില്‍ കുറ്റവാളികള്‍ സര്‍ക്കാരിന്‍റെ അതിഥികള്‍, ഹൈദരാബാദ് പൊലീസിനെ കണ്ടുപഠിക്കണം'; ഏറ്റുമുട്ടലിനോട് പ്രതികരിച്ച് മായാവതി
ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ബിഎസ്പി നേതാവ് മായാവതി.
ദില്ലി: ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാലു പ്രതികളും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ബിഎസ്പി നേതാവ് മായാവതി. ഉത്തര്‍പ്രദേശ് പൊലീസും ദില്ലി പൊലീസും ഹൈദരാബാദ് പൊലീസില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളണമെന്ന് മായാവതി പ്രതികരിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉത്തര്‍പ്രദേശില്‍ വര്‍ധിക്കുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ കുറ്റവാളികളെ അതിഥികളായാണ് പരിഗണിക്കുന്നതെന്നും മായാവതി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.
'സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉത്തര്‍പ്രദേശില്‍ വര്‍ധിക്കുകയാണ്. എന്നാല്‍ യുപി പൊലീസ് ഉറക്കത്തിലാണ്. ഇവിടുത്തെയും ദില്ലിയിലെയും പൊലീസ് ഹൈദരാബാദ് പൊലീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇവിടെ കുറ്റവാളികളെ സര്‍ക്കാരിന്‍റെ അതിഥിയായാണ് പരിഗണിക്കുന്നത്'- മായാവതി പറഞ്ഞു.
ഹൈദരാബാദിൽ ഇന്ന് പുലർച്ചെ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.