കലങ്ങിമറിഞ്ഞ് രാജസ്ഥാന് രാഷ്ട്രീയം; പ്രതിസന്ധി അതിരൂക്ഷം; കോണ്ഗ്രസ് നിയമസഭാകക്ഷിയോഗം രാവിലെ
അശോക് ഗലോട്ടിനെതിരെ സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള നീക്കം മറികടക്കാനുള്ള നിർണ്ണായക യോഗങ്ങൾ ഇന്ന് ജയ്പൂരിൽ ചേരും. രാവിലെ പത്തരയ്ക്ക് രാജസ്ഥാൻ കോൺഗ്രസ് നിയമസഭാകക്ഷിയോഗം. എംഎൽഎമാരുടെ ഒപ്പ് ശേഖരിച്ച് ഗവർണ്ണറെ കാണാനാണ് നീക്കം.
ജയ്‍പൂര്‍: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ കടുത്ത പ്രതിസന്ധിയിൽ. മുഖ്യമന്ത്രി അശോക് ഗലോട്ടിനെതിരെ സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിലുള്ള നീക്കം മറികടക്കാനുള്ള നിർണ്ണായക യോഗങ്ങൾ ഇന്ന് ജയ്പൂരിൽ ചേരും. രാവിലെ പത്തരയ്ക്ക് രാജസ്ഥാൻ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. എംഎൽഎമാരുടെ ഒപ്പ് ശേഖരിച്ച് ഗവർണ്ണറെ കാണാനാണ് നീക്കം.
യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ സച്ചിൻ പൈലറ്റ് ,30 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്നു. രൺദീപ്സിംഗ് സുർജെവാല, അജയ് മാക്കൻ എന്നീ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിലാവും നിയമസഭാകക്ഷിയോഗം. സച്ചിൻ പൈലറ്റുമായി ചർച്ച നടത്തിയിട്ടില്ലെന്നാണ് ബിജെപി വാദം. ഇന്നലെ അശോക് ഗലോട്ട് വിളിച്ച യോഗത്തിന് 32 എംഎൽഎമാർ എത്താത്തത് എതിർ ക്യാംപിന്‍റെ പ്രതീക്ഷ കൂട്ടിയിട്ടുണ്ട്.
മുഖ്യമന്ത്രി അശോക് ഗെല്ലോട്ടിനെ മാറ്റണം എന്ന് ആവശ്യപ്പെട്ടാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തിൽ ഒരു വിഭാഗം എംഎൽഎമാർ കലാപം ആരംഭിച്ചത്. രാജസ്ഥാനിലെ സർക്കാരിന് ഭീഷണിയില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞത്. എംഎൽഎമാർക്ക് വൻ തുക നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ഇതിനെ മറികടക്കാൻ പാർട്ടിക്കാവുമെന്ന് കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.