Asianet News MalayalamAsianet News Malayalam

Farmers protest: സമരം അവസാനിപ്പിക്കുന്നതിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന്; രണ്ട് മണിക്ക് സിംഘുവിൽ യോ​ഗം

വിവാദ നിയമങ്ങൾ റദ്ദാവുകയും കേന്ദ്രസർക്കാറിന് മുമ്പാകെ വെച്ച മറ്റ് ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഉപരോധം അവസാനിപ്പിക്കണമെന്ന നിലപാടിലാണ് പഞ്ചാബിലെ കർഷക സംഘടനകൾ. സമരം അവസാനിപ്പിച്ചാലേ കർഷകർക്കെതിരെയുള്ള കേസ് പിൻവലിക്കൂ എന്ന കേന്ദ്ര നിലപാടിൽ കർഷകർക്ക് എതിർപ്പുണ്ട്.
 

decision of the farmers organizations to end the strike will come today
Author
Delhi, First Published Dec 8, 2021, 6:49 AM IST

ദില്ലി: ദില്ലി അതിർത്തി ഉപരോധിച്ചുള്ള സമരം (Farmers protest) അവസാനിപ്പിക്കുന്നതിൽ കർഷക സംഘടനകളുടെ തീരുമാനം ഇന്ന്. ഉച്ചയ്ക്ക് 2 മണിക്ക് സിംഘുവിൽ സംയുക്ത കിസാൻ മോർച്ച (Samyuktha Kisan Morcha)  യോഗം ചേർന്ന് നിലപാട് പ്രഖ്യാപിക്കും. വിവാദ നിയമങ്ങൾ റദ്ദാവുകയും കേന്ദ്രസർക്കാറിന് മുമ്പാകെ വെച്ച മറ്റ് ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഉപരോധം അവസാനിപ്പിക്കണമെന്ന നിലപാടിലാണ് പഞ്ചാബിലെ (Punjab) കർഷക സംഘടനകൾ. സമരം അവസാനിപ്പിച്ചാലേ കർഷകർക്കെതിരെയുള്ള കേസ് പിൻവലിക്കൂ എന്ന കേന്ദ്ര നിലപാടിൽ കർഷകർക്ക് എതിർപ്പുണ്ട്.

വിശാല യോഗം എല്ലാ ഘടകങ്ങളും വിശദമായി വിലയിരുത്തിയ ശേഷമേ ഉപരോധ സമരത്തിന്റെ ഭാവിയിൽ തീരുമാനം എടുക്കൂ. ഭൂരിപക്ഷം അവശ്യങ്ങളും അംഗീകരിക്കാമെന്ന് കേന്ദ്രസർക്കാർ രേഖാമൂലം ഉറപ്പ് നൽകിയതിനാൽ ഉപരോധം അവസാനിപ്പിക്കണമെന്ന നിലപാടിൽ ആണ് പഞ്ചാബിലെ കർഷക സംഘടനകൾ. അതിനിടെ, കർഷകർ നിയോഗിച്ച അഞ്ച് അം​ഗസമിതിയുടെ അടിയന്തര യോഗം രാവിലെ പത്തു മണിക്ക് കിസാൻ സഭാ ആസ്ഥാനത്ത് നടക്കും. ഇന്ന് അമിത് ഷായുമായി സമിതി കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് യോഗം. 

കർഷക സമരം അവസാനിപ്പിക്കുന്നതിന് വേണ്ടി അഞ്ചിന നിർദ്ദേശങ്ങളാണ് കേന്ദ്രം മുന്നോട്ട് വെച്ചത്. ഇതിൽ പലകാര്യങ്ങളിലും വ്യക്തതയില്ലെന്ന് ഇന്നലെ ചേർന്ന യോഗം വിലയിരുത്തി. എംഎസ് പി ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ സർക്കാർ വ്യക്തമാക്കിയിട്ടില്ല. ലഖിംപൂർ വിഷയത്തിന്മേൽ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യത്തിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. ഇതടക്കം ഇന്നലത്തെ യോഗം ചർച്ച ചെയ്തു.

അതേ സമയം കർഷകർക്ക് എതിരായ കേസ് പിൻവലിക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നുമുള്ള കേന്ദ്രത്തിന്റെ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്നും ഇക്കാര്യങ്ങളിൽ കേന്ദ്രം രേഖാമൂലം കത്ത് നൽകിയത് കർഷക വിജയമാണെന്നും നേതാക്കൾ പ്രതികരിച്ചിരുന്നു. 

കേന്ദ്രം മുന്നോട്ട് വെച്ചത് അഞ്ചിന നിർദ്ദേശങ്ങൾ 

1. താങ്ങുവില സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തും. 
2. കർഷകർ സമരത്തിൽ നിന്നും പിൻമാറിയാൽ കേസുകൾ പിൻവലിക്കാൻ തയ്യാർ. 
3. നഷ്ടപരിഹാരം നൽകും
4. വൈദ്യുതി ഭേദഗതി ബിൽ ബന്ധപ്പെട്ടവരുടെ അഭിപ്രായം തേടി നടപടിയെടുക്കും 
5.  മലിനീകരണ നിയന്ത്രണ നിയമത്തിലെ ക്രിമിനൽ നടപടി നീക്കും

സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ കർഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ചർച്ചകൾ സജീവമാകുന്നത്. കർഷക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്‍റെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായി. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്.

സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിന് നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ഉപരോധ സമരം അവസാനിപ്പിച്ചാൽ താങ്ങുവില നിയമപരമാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാനാകില്ലെന്നാണ് ഇവരുടെ വാദം. ഇക്കാര്യങ്ങളിലാണ് ചർച്ചകൾ നടക്കുന്നത്.

Follow Us:
Download App:
  • android
  • ios