പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാനൊരുങ്ങുകയാണ് ഇന്ത്യ. സംയുക്ത സൈനിക മേധാവിയും, സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ ചര്‍ച്ചയില്‍ ആക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചു. 

ദില്ലി: അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുന്നതിനിടെ ദില്ലിയിൽ തിരക്കിട്ട കൂടിയാലോചനകൾ. പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാനൊരുങ്ങുകയാണ് ഇന്ത്യ. സംയുക്ത സൈനിക മേധാവിയും, സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ ചര്‍ച്ചയില്‍ ആക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചു. യോഗ തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കും. അതിനിടെ, ബിഎസ്എഫ്, സിഐഎസ്എഫ് ഡിജിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. യുദ്ധ സമാന സാഹചര്യം ഔദ്യോഗിക യുദ്ധ പ്രഖ്യാപനത്തിലേക്ക് നീങ്ങുമോയെന്നതിലാണ് ആകാംക്ഷ. 

അതേസമയം, ഇന്നലെ രാത്രി പാകിസ്ഥാൻ ഇന്ത്യൻ നഗരങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളുടെ കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അൻപതിലേറെ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നത് എന്നും എല്ലാ ആക്രമണ ശ്രമവും ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തെന്നും സൈന്യം വ്യക്തമാക്കി. ഒരിടത്തും ആർക്കും ജീവഹാനി ഇല്ല. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത തെളിഞ്ഞ രാത്രി എന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.

പാക് ആക്രമണ ശ്രമം പൊളിച്ച് ഇന്ത്യ

പതിനഞ്ച് ഇന്ത്യൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്നലെ രണ്ട് തവണ നടത്തിയ ആക്രമണ ശ്രമം പൊളിഞ്ഞിട്ടും പിന്മാറാതെ പാകിസ്ഥാൻ. ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾ നടത്താനായി സാംബ ജില്ലയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച ഏഴു ഭീകരരെ അതിർത്തി രക്ഷാ സേന വധിച്ചു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ആണ് സൂചന. ഇന്ത്യൻ നഗരങ്ങൾ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ ആണ് നുഴഞ്ഞു കയറ്റ ശ്രമം നടന്നത്. ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്താന്‍റെ സൈനിക പോസ്റ്റ് തകർന്നു. നുഴഞ്ഞുകയറ്റ സംഘത്തെ വകവരുത്തുന്ന ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു.

വീണ്ടും ആക്രമണ ഭീഷണിയുമായി പാകിസ്ഥാൻ

ഇന്ത്യയ്ക്കുനേരെ വീണ്ടും ആക്രമണ ഭീഷണിയുമായി പാകിസ്ഥാൻ. ഇപ്പോഴത്തെ ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി കാജാ ആസിഫ് അൽ ജസീറ ചാനൽ അഭിമുഖത്തിൽ പറഞ്ഞു. 78 യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയതെന്നും കാജാ ആസിഫ് ആരോപിച്ചു.