ദില്ലിയിലെ വായു മലിനീകരണം വർധിച്ചതോടെ, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കൽക്കരിയും വിറകും ഉപയോഗിക്കുന്നത് നിരോധിച്ച് ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി. ഇലക്ട്രിക്, ഗ്യാസ് പോലുള്ള ശുദ്ധ ഇന്ധനങ്ങൾ ഉപയോഗിക്കാനാണ് നിർദേശം.
ദില്ലി: ദില്ലിയിലെ വായു മലിനീകരണത്തോത് വർധിച്ചു വരുന്ന സാഹചര്യത്തിൽ സുപ്രധാന ഉത്തരവിറക്കി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി (DPCC). നഗരത്തിലെ എല്ലാ ഹോട്ടലുകളിലും, റസ്റ്റോറന്റുകളിലും, ഓപ്പൺ ഈറ്ററികളിലും ഗ്രില്ലിംഗിങ്ങിനായും മറ്റും ഉപയോഗിക്കുന്ന തന്തൂർ അടുപ്പുകൾക്കാണ് നിയന്ത്രണം. ഇതിൽ ഉപയോഗിക്കുന്നത് കൽക്കരിയും വിറകും ആയതു കൊണ്ടാണ് നിരോധനം. 1981-ലെ എയർ (പ്രിവെൻഷൻ ആൻഡ് കൺട്രോൾ ഓഫ് പൊല്യൂഷൻ) ആക്ടിന്റെ സെക്ഷൻ 31(A) പ്രകാരമാണ് ഉത്തരവ്. ഇത് പ്രകാരം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഇലക്ട്രിക്, ഗ്യാസ് അല്ലെങ്കിൽ മറ്റു ശുദ്ധ ഇന്ധനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. കൽക്കരിയും വിറകും വലിയ തോതിൽ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) നിലവാരത്തെ ബാധിക്കും എന്നതിനാലാണിത്.
ദില്ലിയിലെ വായു മലിനീകരണത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അതേ സമയം, പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥികളും ആരോപിച്ചു. പീഡകർ സ്വൈര്യ വിഹാരം നടത്തുമ്പോൾ 20 വയസ്സുള്ള കുട്ടികളെ ഭീകരവാദികളാക്കുനെന്നും കസ്റ്റഡിയിൽ മർദിച്ചെന്നും അറസ്റ്റിലായ വിദ്യാർത്ഥികൾ പറഞ്ഞു. ഇടയ്ക്ക്, നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയതിന് പിന്നാലെ ദില്ലിയിലെ വായുഗുണനിലവാരം വീണ്ടും വളരെ മോശമായിരുന്നു.


