വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം ആറാം മാസത്തിലേക്ക്
പ്രതിഷേധപരിപാടികളുടെ ഭാഗമായി സിംഘു ഉൾപ്പെടെയുള്ള സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും
ദില്ലി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ദില്ലി അതിർത്തികളിൽ നടത്തുന്ന സമരം ആറാം മാസത്തിലേക്ക്. ഇന്ന് സമരഭൂമികളിൽ കർഷകർ കരിദിനമായി ആചരിക്കും. പ്രതിഷേധപരിപാടികളുടെ ഭാഗമായി സിംഘു ഉൾപ്പെടെയുള്ള സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും. ഉച്ചയ്ക്ക് 12 മണിക്കാകും കോലം കത്തിക്കൽ.
കൂടാതെ ട്രാക്ടറുകളും വീടുകളിലും കറുത്തകൊടികൾ ഉയർത്തി പ്രതിഷേധിക്കും. സമരത്തിന് പിന്തുണ നൽകുന്നവർ എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാൻ മോർച്ച ആഭ്യർത്ഥിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ദില്ലി അതിർത്തികളിൽ യാതൊരു തരത്തിലുമുള്ള കൂട്ടായ്മകൾക്ക് അനുവാദം നൽകിയിട്ടില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു. ആരെങ്കിലും ലോക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. കരിദിനമാചരിക്കുമെന്ന കർഷക സംഘടനകളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ദില്ലി പൊലീസിന്റെ അറിയിപ്പ്.