ദില്ലി സർക്കാർ അനാവശ്യ ഓക്സിജൻ പ്രതിസന്ധിയുണ്ടാക്കിയെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി
ദില്ലി സർക്കാർ ആവശ്യമായ ഓക്സിജനിലും അധികം ഓക്സിജൻ ആവശ്യപ്പെട്ടത് വിതരണത്തിൽ പ്രതിസന്ധിയുണ്ടാക്കിയെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ
ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിനിടയിൽ ദില്ലി സർക്കാർ അനാവശ്യ ഓക്സിജൻ പ്രതിസന്ധി ഉണ്ടാക്കിയെന്ന് റിപ്പോർട്ട്. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയാണ് ഇക്കാര്യം കണ്ടെത്തിയത്. 300 മെട്രിക് ടൺ ഓക്സിജൻ വേണ്ട സ്ഥലത്ത് 1200 മെട്രിക് ടൺ ഓക്സിജൻ ദില്ലി സർക്കാർ ആവശ്യപ്പെട്ടു. ഇത് ഓക്സിജൻ വിതരണത്തിൽ പ്രതിസന്ധിയുണ്ടാക്കിയെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.
കെജ്രിവാൾ സർക്കാർ ഓക്സിജൻ ആവശ്യം പെരുപ്പിച്ചുകാട്ടിയെന്ന കണ്ടെത്തൽ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കർണാടകത്തിലെ ആരോഗ്യമന്ത്രി രംഗത്തെത്തി. രോഗവ്യാപനം രൂക്ഷമായിരുന്ന സംസ്ഥാനങ്ങളുടെ അവകാശം കവർന്ന കെജ്രിവാളിന്റെ നടപടി ശിക്ഷ അർഹിക്കുന്ന കുറ്റമല്ലേയെന്നു ആരോഗ്യമന്ത്രി ഡോ കെ സുധാകർ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിനെ ടാഗ് ചെയ്താണ് മന്ത്രിയുടെ ട്വീറ്റ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona