അതേസമയം, കേസിൽ അറസ്റ്റിലായ സഞ്ജയ് സിങ് ഇന്ന് ജാമ്യാപേക്ഷ നൽകും. അതിനിടെ, സഞ്ജയ് സിങിന്റെ അറസ്റ്റിനെതിര ഇന്ത്യ സഖ്യത്തിന്റെ സംയുക്ത പ്രസ്താവന വേണമെന്ന് എഎപി ആവശ്യം ഉന്നയിച്ചു.
ദില്ലി: ദില്ലി മദ്യനയക്കേസിലെ ഇഡി റിപ്പോർട്ടിൽ സംശയങ്ങളുന്നയിച്ച് സുപ്രീംകോടതി. പാർട്ടിക്കു വേണ്ടിയാണ് പണമെങ്കിൽ എഎപിയെ പ്രതി ചേർക്കാത്തത് എന്തെന്ന് കോടതി ചോദിച്ചു. ഇതിൽ സർക്കാർ ഇന്ന് വിശദീകരണം നൽകണം. അതേസമയം, കേസിൽ അറസ്റ്റിലായ സഞ്ജയ് സിങ് ഇന്ന് ജാമ്യാപേക്ഷ നൽകും. അതിനിടെ, സഞ്ജയ് സിങിന്റെ അറസ്റ്റിനെതിര ഇന്ത്യ സഖ്യത്തിന്റെ സംയുക്ത പ്രസ്താവന വേണമെന്ന ആവശ്യവുമായി എഎപി രംഗത്തെത്തി. ഇന്നലെ രാത്രിയാണ് ദില്ലി മദ്യനയക്കേസിൽ സഞ്ജയ് സിങ് എംപിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
പത്തു മണിക്കൂർ റെയ്ഡിന് ശേഷമാണ് അറസ്റ്റ്. ഇതോടെ അഴിമതിക്കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്ത എ എ പി നേതാവായിരിക്കുകയാണ് സഞ്ജയ് സിങ്. എഎപി പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിനിടയിലാണ് എംപിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. എഎപി നേതാവിന്റെ അറസ്റ്റിൽ വലിയ പ്രതിഷേധമാണ് പ്രവർത്തകരിൽ നിന്നുണ്ടായത്. പ്രതിഷേധത്തെ തുടർന്ന് സഞ്ജയ് സിങിന്റെ വീടിന് മുന്നിൽ ദില്ലി പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇഡിക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സ്ഥലത്ത് കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചിരുന്നു. അതിനിടെ വീടിന് മുന്നിൽ പ്രവർത്തകരും പൊലീസുമായി സംഘർഷമുണ്ടായി. ഇതിനെ തുടർന്ന് പ്രതിഷേധിച്ചവരെ കസ്റ്റഡിയിൽ എടുത്തു നീക്കി.
ദില്ലി മദ്യനയക്കേസ്: സഞ്ജയ് സിങ് എംപി അറസ്റ്റിൽ, ഇഡിയെ തടഞ്ഞ് എഎപി പ്രവർത്തകർ; നാടകീയ രംഗങ്ങൾ
അതേസമയം, മോദിയുടെ വേട്ടയാടൽ തെരഞ്ഞെടുപ്പ് പരാജയം ഭയന്നാണെന്ന് എഎപി പ്രതികരിച്ചു. ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സോം നാഥ് ഭാരതി പറഞ്ഞു. ഞങ്ങൾ പോരാട്ടം തുടരും. രാജ്യത്ത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം ആണെന്നും സോം നാഥ് ഭാരതി എഷ്യാനേറ്റ് ന്യൂസിനോട് പ്രതികരിച്ചു. പോലീസ് അതിക്രമമാണ് നടക്കുന്നത്. എംപിയുടെ വീടിന് അകത്തു കയറി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തുവെന്ന് എഎപി പ്രവർത്തകർ പറയുന്നു.
