വ്യാജ വിസയുടെ പേരില്‍ ആളുകളില്‍ നിന്നും കൈപ്പറ്റുന്ന തിരിച്ചറിയല്‍ രേഖകളുപയോഗിച്ച് നിരവധി സിം കാര്‍ഡുകള്‍ ഇയാള്‍  സ്വന്തമാക്കിയിരുന്നു. അതുവഴിയാണ്  പാക്കിസ്ഥാനിലേക്ക് സന്ദേശങ്ങള്‍ കൈമാറിയിരുന്നത്.  

ജയ്പൂര്‍: പാക്കിസ്ഥാന്‍റെ ചാരനായി പ്രവര്‍ത്തിച്ച ദില്ലി സ്വദേശി പൊലീസ് പിടിയില്‍. 42കാരനായ മുഹമ്മദ് പര്‍വേസിനെയാണ് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഇന്‍റര്‍ സര്‍വീസസ് ഇന്‍റലിജന്‍സിന്(ഐഎസ്ഐ) വേണ്ടിയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നെതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

Add Asianetnews as a Preferred SourcegooglePreferred

ഫേക്ക് ഐഡന്‍റിറ്റി ഉപയോഗിച്ച് ഹണി ട്രാപ് രീതിയിലൂടെയാണ് ഇയാള്‍ ഇന്ത്യന്‍ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. ഐസ്ഐയുടെ ചാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും 18 വര്‍ഷത്തിനിടെ പതിനേഴ് തവണ പാക്കിസ്ഥാനില്‍ പോയിട്ടുണ്ടെന്നും മുഹമ്മദ് പര്‍വേസ് കുറ്റസമ്മതം നടത്തി. വ്യാജ വിസയുടെ പേരില്‍ ആളുകളില്‍ നിന്നും കൈപ്പറ്റുന്ന തിരിച്ചറിയല്‍ രേഖകളുപയോഗിച്ച് നിരവധി സിം കാര്‍ഡുകള്‍ ഇയാള്‍ സ്വന്തമാക്കിയിരുന്നു. അതുവഴിയാണ് പാക്കിസ്ഥാനിലേക്ക് സന്ദേശങ്ങള്‍ കൈമാറിയിരുന്നത്.

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുഹമ്മദ് പര്‍വേസ് 2017 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. പാക് ചാരനായി പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ ഇപ്പോള്‍ രാജസ്ഥാന്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനായി പര്‍വേസിനെ തിങ്കളാഴ്ച ജയ്പൂരിലേക്ക് കൊണ്ടുപോയെന്ന് ഇന്‍റലിജന്‍സ് വിഭാഗം മേധാവി ഉമേഷ് മിശ്ര വെളിപ്പെടുത്തി.