ബിജെപി സ്ഥാനാര്‍ത്തിയും കുടുംബാഗങ്ങളും നടത്തുന്ന തുറന്ന പെരുമാറ്റ ചട്ട ലംഘനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷനോ പൊലീസോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതി കൊടുത്ത തനിക്കെതിരെ കേസെന്നും ആതിഷി. 

ദില്ലി: ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ആതിഷിക്കെതിരെ കേസെടുത്ത് പൊലീസ്. തെരഞ്ഞെടുപ്പ് മാതൃകാ ചട്ടം ലംഘിച്ചതിനും പൊലീസിന്‍റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. ബിഎന്‍എസ് സെക്ഷന്‍ 223 പ്രകാരം ഗോവിന്ദ്പുരി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.ആതിഷിയുടെ വാഹന വ്യൂഹവും ആള്‍ക്കൂട്ടവും ചിത്രീകരിക്കുന്നതിനിടെ ഒരു പൊലീസുകാരനെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ തല്ലിയെന്ന ആരോപണവും നിലവിലുണ്ട്. കല്‍ക്കാജി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ആതിഷി. 

കല്‍ക്കാജി നിയോജക മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി 10 ഓളം വാഹനങ്ങളും 50-70 ഓളം ആളുകളുമായെത്തി ഫത്തേഷ് സിങ് മാര്‍ഗില്‍ നില്‍ക്കുകയായിരുന്നു. മാതൃകാ പെരുമാറ്റ ചട്ടപ്രകാരം അവരോട് അവിടെ നിന്ന് മാറി പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അവിടെ തന്നെ തുടരുകയും പൊലീസിന്‍റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു എന്നാണ് പൊലീസ് അവകാശപ്പെടുന്നത്. 


കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് രമേശ് ബിധുരി. രമേശ് ബിധുരിയും കുടുംബാഗങ്ങളും നടത്തുന്ന തുറന്ന പെരുമാറ്റ ചട്ട ലംഘനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷനോ പൊലീസോ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ഞാന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ എനിക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നു എന്ന് ആതിഷി എക്സില്‍ കുറിച്ചു.

ബിജെപിയുടെ ഗുണ്ടായിസത്തെ തുറന്നുകാട്ടി പരാതി നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. ബിജെപിയുടെ ഗുണ്ടായിസത്തെ പിന്താങ്ങുകയും അവര്‍ മദ്യവും പണവും വിതരണം ചെയ്യുമ്പോള്‍ സംരക്ഷണം നല്‍കുകയുമാണ് ഡല്‍ഹി പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും ചെയ്യുന്നത്. അതാണ് അവരുടെ നിലപാട് എന്ന് ആം ആദ്മി പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പറഞ്ഞു.

Read More:ദില്ലി നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം, വിധിയെഴുതുക 70 മണ്ഡലങ്ങൾ, സുരക്ഷ ശക്തം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം