പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ജസ്റ്റിസ് അമിതാഭ് റാവത്തിന്റെ ബഞ്ച് വീഡിയോ കോൺഫറൻസ് വഴിയാണ് ഉമർ ഖാലിദിനെ തിരികെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. 

ദില്ലി: ഉമർ ഖാലിദിന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 22 വരെ നീട്ടി. പൊലീസ് കസ്റ്റഡി അവസാനിച്ചതോടെ ജസ്റ്റിസ് അമിതാഭ് റാവത്തിന്റെ ബഞ്ച് വീഡിയോ കോൺഫറൻസ് വഴിയാണ് ഉമർ ഖാലിദിനെ തിരികെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സെപ്തംബർ 13 നാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ചാണ് യുഎപിഎ ചുമത്തി ദില്ലി പൊലീസ് ഖാലിദിനെ അറസ്റ്റ് ചെയ്തത്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുൻപ് ഇവർ രണ്ടുപേരും, ഷഹീൻ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്‌ പിന്നിൽ പ്രവർത്തിച്ച യുണൈറ്റ് എഗെൻസ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.

അതേസമയം, ദില്ലി കലാപവുമായി ബന്ധപ്പെട്ട വിശാല ഗൂഢാലോചന കുറ്റപത്രത്തിൽ ദില്ലി പൊലീസ് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പേര് പരാമർശിച്ചത് വിവാദമായി. കലാപത്തിനുള്ള ഗൂഢാലോചനയും വിദ്വേഷ പ്രസംഗവും നടത്തി എന്നാണ് പരാമര്‍ശം. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, വൃന്ദ കാരാട്ട്, ആനി രാജ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകളാണ് കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നത്.