ദില്ലി കലാപം: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച രണ്ട് വനിതകൾ അറസ്റ്റിൽ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടാണ് പിടിയിലായത്. കലാപവുമായി ബന്ധപ്പെട്ട് നേരത്തെ ജാമിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് രണ്ട് വനിതകളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. നടാഷ, ദേവഗംഗ എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി 23, 24 തീയതികളിൽ ദില്ലി ജാഫറാബാദ് മെട്രോ സ്റ്റേഷൻ പരിസരത്ത് വനിതകളുടെ നേതൃത്വത്തിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടാണ് പിടിയിലായത്.
നേരത്തെ, കലാപവുമായി ബന്ധപ്പെട്ട് ജാമിയ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് വിദ്യാർത്ഥികളെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. മീരാൻ ഹൈദർ, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരാണ് അറസ്റ്റിലായത്. ജാമിയ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് ഷിഫാ ഉ റഹ്മാനും അറസ്റ്റിലായവരിലുണ്ട്. ഇവർക്കെതിരെ പിന്നീട് യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മേധ പട്കർ, അരുണ റോയ് ഉൾപ്പടെയുള്ള സാമൂഹ്യ പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
Also Read: ദില്ലി കലാപം: ജാമിയ മിലിയ വിദ്യാര്‍ത്ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ അറസ്റ്റില്‍