കൊടും ശൈത്യം; ദില്ലി വിമാനത്താവളത്തിൽ 20 വിമാനങ്ങൾ വൈകി, ഉത്തരേന്ത്യയിൽ 42 തീവണ്ടികൾ വൈകി ഓടുന്നു
മൂടൽമഞ്ഞ് കനത്തതോടെ പലയിടത്തും കാഴ്ചാ പരിധി തീരെ കുറഞ്ഞു. ജനങ്ങളുടെ നിത്യ ജീവിതത്തെയും ശൈത്യം കാര്യമായി ബാധിച്ചിട്ടുണ്ട്.
ദില്ലി: ഉത്തരേന്ത്യയിൽ കൊടും ശൈത്യം തുടരുന്നു. പല സംസ്ഥാനങ്ങളിലും മൂടൽ മഞ്ഞ് കനത്തു. ഗതാഗത സംവിധാനങ്ങൾ താളം തെറ്റി. മൂടൽമഞ്ഞ് കാരണം ദില്ലി ഇന്ന് വിമാനത്താവളത്തിൽ 20 വിമാനങ്ങളുടെ സര്‍വീസ് വൈകി. ഉത്തരേന്ത്യയിൽ 42 തീവണ്ടികളാണ് വൈകി ഓടുന്നത്. ദില്ലിയിൽ തെരുവിൽ കഴിയുന്നവരെ താല‍്‍കാലിക അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റി. രണ്ട് ദിവസം കൂടി ശൈത്യതരംഗം തുടരും.
ഉത്തരേന്ത്യയിൽ കൊടും ശൈത്യം തുടരുമ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുന്ന സാധാരണക്കാരെയാണ് എല്ലായിടത്തും കാണുന്നത്. റോഡ് റെയിൽ വ്യോമ ഗതാഗതത്തെയും ശൈത്യം നന്നായി ബാധിച്ചു. മൂടൽമഞ്ഞ് കനത്തതോടെ രാജ്യതലസ്ഥാനത്തെ റോഡ് ഗതാഗതവും ദുഷ്കരമായി. കാഴ്ചാ പരിധി 25 മീറ്റർ വരെയായി ഇന്നും ചുരുങ്ങി. ദില്ലിയിൽ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 1.9 ഡിഗ്രി സെൽഷ്യസ്. മൂന്ന് ഡിഗ്രിക്കും താഴെയാണ് പല മേഖലകളിലും കൂടിയ താപനില. മധ്യപ്രദേശിലെ നൗഗോങ്ങിലും രാജസ്ഥാനിലെ ചുരുവിലും കുറഞ്ഞ താപനില പൂജ്യത്തിലും താഴെയാണ്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാണ്. ദില്ലി വിമാനത്താവളത്തിൽ 20 വിമാനങ്ങൾ വൈകി. ഉത്തരേന്ത്യയിലാകെ 42 തീവണ്ടികൾ വൈകിയോടുകയാണ്. ജനജീവിതത്തെയും ശൈത്യം കാര്യമായി ബാധിച്ചു.
കൊടും ശൈത്യത്തിൽ ഉത്തരേന്ത്യയില്‍ ജനജീവിതം താറുമാറാവുകയാണ്. അതേസമയം, വരും ദിവസങ്ങളിലും ശൈത്യതരംഗം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.