ദില്ലിയിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നുണ്ട്.  ഇത് മൊത്തത്തിലുള്ള വിമാന ഷെഡ്യൂളിനെ ബാധിച്ചേക്കാം.

ദില്ലി: ദില്ലിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) ശക്തമായ കാറ്റും പൊടിക്കാറ്റും കനത്ത മഴയും മൂലം ഇന്ന് 200 ഓളം വിമാനങ്ങൾ വൈകി. ദ്വാരകയിൽ കനത്ത മഴയിലും കാറ്റിലും മരം വീടിന് മുകളിൽ വീണ് ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുണ്ട മൂന്ന് വിമാനങ്ങൾ അഹമ്മദാബാദിലേക്കും ജയ്പൂരിലേക്കും തിരിച്ചുവിട്ടു. ബെം​ഗളൂരു-ദില്ലി വിമാനവും പൂനെ-ദില്ലി വിമാനവും ജയ്പൂരിലേക്ക് തിരിച്ചുവിട്ടു. ഫ്ലൈറ്റ് റഡാർ പ്രകാരം ദില്ലി വിമാനത്താവളത്തിൽ എത്തേണ്ട വിമാനങ്ങൾ ശരാശരി 21 മിനിറ്റും പുറപ്പെടേണ്ട വിമാനങ്ങൾ 61 മിനിറ്റും വൈകി.

Add Asianetnews as a Preferred SourcegooglePreferred

ദില്ലിയിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നുണ്ട്. ഇത് മൊത്തത്തിലുള്ള വിമാന ഷെഡ്യൂളിനെ ബാധിച്ചേക്കാം. തടസ്സങ്ങൾ പരമാവധി കുറയ്ക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുവെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ശക്തമായ കാറ്റിൽ മരങ്ങൾ വൈദ്യുത കമ്പിയിൽ വീണതിനെ തുടർന്ന് ദില്ലി ഡിവിഷനിലെ റെയിൽവേ പ്രവർത്തനങ്ങളെ ബാധിച്ചു. 20ഓളം ട്രെയിനുകൾ വൈകി. ദില്ലിയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു.

ദ്വാരക, ഖാൻപൂർ, സൗത്ത് എക്സ്റ്റൻഷൻ റിംഗ് റോഡ്, മിന്റോ റോഡ്, ലജ്പത് നഗർ, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത വെള്ളക്കെട്ടുണ്ടായത്. കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദില്ലിയിൽ താപനില 19.8 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. ദില്ലിയിലുടനീളം കനത്ത മഴയും മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇത്തവണ വടക്കേ ഇന്ത്യയിൽ മഴ സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദീർഘകാല ശരാശരിയായ 64.1 മില്ലിമീറ്ററിന്റെ 109 ശതമാനത്തിലധികമാണ് പ്രതീക്ഷിക്കുന്നത്.