യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ അറസ്റ്റ്: ഇടപെട്ട് ദില്ലി വനിതാ കമ്മീഷൻ
വിവാദമായ ഈ കിറ്റിന് പിന്നിൽ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് കേന്ദ്രത്തിന്റെയും പൊലീസിന്റെയും വാദം. ഇന്ത്യയെയും കേന്ദ്ര സർക്കാരിനെയും അന്താരാഷ്ട്രതലത്തിൽ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു
ദില്ലി: ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെട്ട് ദില്ലി വനിതാ കമ്മീഷൻ. പൊലീസ് തയ്യാറാക്കിയ എഫ്ഐആറിന്റെ പകർപ്പ് വേണമെന്നടക്കം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ പൊലീസിന് നോട്ടീസ് അയച്ചു. ദിഷയെ കർണാടകയിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് റിമാൻഡ് ആവശ്യപ്പെടാത്തത് എന്താണെന്നതിന് കാരണം വ്യക്തമാക്കണമെന്നും എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നതിൽ വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
കർഷക സമരവുമായി ബന്ധപ്പെട്ട, പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെയുടെ ട്വീറ്റാണ് ദിഷയ്ക്കെതിരായ കേസിന് ആധാരം. ജനുവരി 26ന് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂൾകിറ്റ് രേഖയിൽ കർഷകസമരങ്ങളെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടതും അവർ ചെയ്യേണ്ടതുമായ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.
വിവാദമായ ഈ കിറ്റിന് പിന്നിൽ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് കേന്ദ്രത്തിന്റെയും പൊലീസിന്റെയും വാദം. ഇന്ത്യയെയും കേന്ദ്ര സർക്കാരിനെയും അന്താരാഷ്ട്രതലത്തിൽ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണ് ഇതെന്നും പൊലീസ് പറയുന്നു. ഇതിന് പിന്നിൽ സ്ഥാപിത താല്പര്യക്കാരുണ്ടെന്ന് കേന്ദ്രസർക്കാരും ആരോപിക്കുന്നു.
ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ ദിഷ ടൂൾകിറ്റ് സമര പരിപാടികൾ പ്രചരിപ്പിച്ചു എന്നാണ് ദില്ലി പൊലീസ് പറയുന്നത്. ടൂൾകിറ്റ് എഡിറ്റ് ചെയ്തുവെന്നതും അറസ്റ്റിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നു.