തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കനിമൊഴി മത്സരിക്കണമെന്ന ആവശ്യം ഡിഎംകെയിൽ ശക്തമാകുന്നു. ഉദയനിധി സ്റ്റാലിന് വേണ്ടി കനിമൊഴിയെ ഒതുക്കുകയാണെന്ന ആരോപണങ്ങൾക്കിടെ, സ്ഥാനാർത്ഥി പട്ടികയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്ത് തീരുമാനമെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കനിമൊഴി എം പി മത്സരിക്കണമെന്ന ആവശ്യം ഡി എം കെയിൽ ശക്തമാകുന്നു. കനിമൊഴിക്കായി ഡി എം കെയിലെ ഒരു വിഭാഗം സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. കനിമൊഴി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും തെക്കൻ തമിഴ്‌നാട്ടിൽ പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നാണ് ഇവരുടെ വാദം. ഓൾ ഇന്ത്യ കാത്തലിക് യൂണിയനും ഈ ആവശ്യവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്ത് നൽകിയിട്ടുണ്ട്. നിലവിൽ തൂത്തുക്കുടിയിൽ നിന്നുള്ള ലോക്സഭാ അംഗമായ കനിമൊഴിക്ക് ഡി എം കെ ആസ്ഥാനത്ത് അടുത്തിടെ സ്റ്റാലിൻ പ്രത്യേക ഓഫീസ് അനുവദിച്ചിരുന്നു. പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരിൽ ആസ്ഥാനത്ത് സ്വന്തമായി മുറിയുള്ള ഏക നേതാവും കനിമൊഴിയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഉദയനിധിക്കായി കനിമൊഴിയെ ഒതുക്കുന്നു?

അതേസമയം, ഉദയനിധി സ്റ്റാലിനായി കനിമൊഴിയെ പാർട്ടിയിൽ ഒതുക്കുകയാണെന്ന ആരോപണവും ശക്തമാണ്. ഇക്കാര്യം പരസ്യമായി പറഞ്ഞ് നാം തമിഴർ കക്ഷി നേതാവ് സീമാൻ രംഗത്തെത്തിയിട്ടുണ്ട്. കനിമൊഴി സംസ്ഥാന രാഷ്ട്രീയത്തിൽ ഉണ്ടാകണമെന്നും അവരെ തടയാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി എം കെയുടെ ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക ഇന്ന് വൈകീട്ട് ആറിന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. കനിമൊഴിയുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പട്ടിക പുറത്തുവരുന്നതോടെ വ്യക്തതയുണ്ടാകും. ഏപ്രിൽ രണ്ടിന് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനാണ് എം കെ സ്റ്റാലിൻ ലക്ഷ്യമിടുന്നത്. ആദ്യയോഗത്തിന് കരുണാനിധിയുടെ ജന്മസ്ഥലം ആയ തിരുവാരൂരാണ് പ്രധാനമായും പരിഗണനയിലുള്ളത്.