Asianet News MalayalamAsianet News Malayalam

'പിണറായിയെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല'; പ്രസ്താവനയില്‍ മലക്കം മറിഞ്ഞ്  ദേവഗൗഡ

കേരളത്തില്‍ ജെഡിഎസ് സംസ്ഥാന ഘടകം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായി തുടരുന്നു എന്നാണ് പറഞ്ഞതെന്ന് ദേവഗൗഡ.

deve gowda explanation on pinarayi vijayan controversial statement joy
Author
First Published Oct 20, 2023, 7:54 PM IST

ബംഗളൂരു: പിണറായി വിജയന്‍, ജെഡിഎസ്-എന്‍ഡിഎ സഖ്യത്തിന് സമ്മതം നല്‍കിയെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ജെഡിഎസ് ദേശീയാധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. സിപിഎം ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പറഞ്ഞു. ഇപ്പോഴും കേരളത്തില്‍ ജെഡിഎസ് സംസ്ഥാന ഘടകം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായി തുടരുന്നു എന്നാണ് പറഞ്ഞത്. കര്‍ണാടകയ്ക്ക് പുറത്തുള്ള പാര്‍ട്ടി ഘടകങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും അഭിപ്രായഭിന്നതകള്‍ തുടരുന്നു. സിപിഎം നേതാക്കള്‍ അവരുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടിയിരുന്നെന്നും ദേവഗൗഡ പറഞ്ഞു. 

ഇടത് മുഖ്യമന്ത്രി ജെഡിഎസ് - എന്‍ഡിഎ സഖ്യത്തിന് പരിപൂര്‍ണസമ്മതം നല്‍കിയെന്നും ഇത് പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് സിപിഎം തിരിച്ചറിഞ്ഞുവെന്നുമായിരുന്നു ദേവഗൗഡ നേരത്തെ നടത്തിയ പ്രസ്താവന. ദേവഗൗഡയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണ്. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. 

പിണറായിയുടെ പ്രസ്താവന: '' ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോള്‍ ആ ബന്ധം വിച്ഛേദിച്ച് കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഐ എം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ല. ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ല. ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയും.  തങ്ങള്‍ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുമുണ്ട്. ''

''ദേവഗൗഡ ബിജെപിക്കൊപ്പം പോകുന്നത് ഇതാദ്യമല്ല. 2006 ല്‍ ജെഡിഎസ് ബിജെപിക്കൊപ്പം ചേര്‍ന്ന സാഹചര്യം എല്ലാവര്‍ക്കും ഓര്‍മ്മ കാണും. മകന് മുഖ്യമന്ത്രി കസേര ലഭിക്കാന്‍ ബിജെപിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാര്‍ടിയുടെ പ്രത്യയശാസ്ത്രത്തെ പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ഗൗഡ. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ട് ദേശീയ നേതാവ് സുരേന്ദ്രമോഹന്റെ നേതൃത്വത്തില്‍ ജെഡിഎസ് വിട്ടുവന്നവരാണ് കേരളത്തിലെ ജനതാദള്‍ നേതൃത്വവും അണികളും. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദേവഗൗഡയുടെ പ്രസ്താവനയില്‍ പ്രതികരിക്കാനിറങ്ങിയ കോണ്‍ഗ്രസ്സിന്റേത് തരാതരം പോലെ ബിജെപിയെ സഹായിച്ച പാരമ്പര്യമാണ്. കേരളത്തില്‍ ബിജെപിയുമായി കൂട്ടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരം പങ്കിടുന്നവരാണ് അവര്‍. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഒരുമിച്ചു നിന്ന് ചലച്ചിത്ര നടി സുമലതയെ വിജയിപ്പിച്ച കഥ ആരും മറന്നിട്ടില്ല. സുമലത ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. ദേവഗൗഡയുടെ വാക്കുകേട്ട് 'അവിഹിതബന്ധം' അന്വേഷിച്ച് നടന്ന് കോണ്‍ഗ്രസ്സ് സ്വയം അപഹാസ്യരാകരുത്. അതിന്റെ പേരില്‍ ഒരു മനക്കോട്ടയും കെട്ടേണ്ടതില്ല. ബിജെപിയുമായി ബന്ധമുണ്ടാക്കിയവരും അതിന്റെ മറവില്‍ ആനുകൂല്യം പറ്റിയവരും കോണ്‍ഗ്രസ്സിലുണ്ടാവും. അവരാണ് ഇപ്പോള്‍ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നത്.''

Follow Us:
Download App:
  • android
  • ios