ജാർഖണ്ഡിൽ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തി: ശക്തമായ അന്വേഷണം വേണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
അബദ്ധത്തിലുണ്ടായ അപകടം എന്ന് കരുതിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
റാഞ്ചി: ജാർഖണ്ഡിൽ ജഡ്ജിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയി സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇടപെട്ടു. ജഡ്ജിയെ വാഹനം ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇടപെടൽ. ജാർഖണ്ഡ് ഹൈക്കോടതി ഇന്നു തന്നെ കേസ് പരിഗണിക്കും. ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അറിയിച്ചു. ജഡ്ജിയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചേക്കും എന്നാണ് സൂചന.
ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെയാണ് ധൻബാദിലെ മജിസ്ട്രേറ്റ് കോടതിക്ക് സമീപത്ത് വച്ച് ഈ സംഭവമുണ്ടായത്. ധൻബാദ് അഡീഷണൽ സെഷൻസ് ജഡ്ജ് ഉത്തം ആനന്ദിനെയാണ് പ്രഭാത സവാരിക്കെതിരെ അജ്ഞാത വാഹനം ഇടിച്ചിട്ടത്. അപകടമുണ്ടാക്കിയ ശേഷം വാഹനം അതിവേഗതയിൽ ഓടിച്ചു പോകുന്നതിൻ്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിലൂടെ പുറത്തു വന്നിട്ടുണ്ട്.
തലയ്ക്ക് പരിക്കേറ്റ് ബോേധരഹിതനായി വഴിയിൽ കിടന്ന ജഡ്ജിയെ ആളുകൾ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് മണിക്കൂറിനകം അദ്ദേഹം മരിച്ചു. അബദ്ധത്തിലുണ്ടായ അപകടം എന്ന് കരുതിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona