ഒരിക്കൽ ഹോട്ട്സ്പോട്ടായിരുന്ന ധാരാവി; ഏറ്റവുമൊടുവിൽ 2 രോഗികൾ മാത്രം; ഇവരെങ്ങനെയാണ് കൊറോണയെ തുരത്തിയത്?
.ട്രേസിംഗ്, ട്രാക്കിംഗ്, ടെസ്റ്റിംഗ്, ട്രീറ്റിംഗ് എന്നീ നാലു 'റ്റി' കളാണ് ധാരാവിയെ കൊറോണയിൽ നിന്ന് രക്ഷിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
മുബൈ: ഏറ്റവും കുടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന വിശേഷണമുള്ള ധാരാവി ഒരിക്കൽ കൊവിഡ് ഹോട്ട് സ്പോട്ടായിരുന്നു. എന്നാൽ ഏറ്റവുമൊടുവിൽ ധാരാവിയിൽ നിന്ന് റിപ്പോർട്ട് ചെയ്തത് വെറും രണ്ട് കൊവിഡ് കേസുകളാണ്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇവിടെ ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തത്. പിന്നീടങ്ങോട്ട് വൻവർദ്ധനയാണ് ധാരാവിയിൽ കൊറോണ ബാധിതരുടെ കാര്യത്തിൽ സംഭവിച്ചത്. എന്നിട്ടും കൊറോണ വൈറസിനെ പിടിച്ചു കെട്ടാൻ ഈ ചേരിയിലെ ജനങ്ങൾക്ക് സാധിച്ചു.
2531 പേര്‍ക്കായിരുന്നു കൊവിഡ് ബാധിച്ചത്. ഈ പ്രദേശത്ത് ഇപ്പോൾ 113 കേസുകൾ മാത്രമേ സജീവമായിട്ടുള്ളൂ. രോഗികളുടെ എണ്ണം കുത്തനെ താഴേയ്ക്ക് കുറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണം രോഗികളുടെ എണ്ണം ഒറ്റ സംഖ്യയിലെത്തിയിരുന്നു. ശനിയാഴ്ച മാത്രമാണ് 10 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രണ്ടായിരത്തോളം രോഗികളാണ് കൊറോണയിൽ നിന്ന് മുക്തി നേടിയത്.
ഇടുങ്ങിയ വഴികളും തൊട്ടടുത്ത് വീടുകളുമുള്ള ഇവിടത്തെ ജനങ്ങൾ പൊതുകക്കൂസാണ് ഉപയോഗിക്കുന്നത്. സാമൂഹിക അകലം അസാധ്യമാണെന്ന് തീർത്തു പറഞ്ഞ ഇവിടെയാണ് കൊറോണയ്ക്കെതിരെ ജനങ്ങൾ പ്രതിരോധം തീർത്തത്. മെയ് മാസം മുതൽ രോഗികളുടെ എണ്ണം കുറയുന്ന കാഴ്ചയാണ് കണ്ടത്. ആറര ലക്ഷത്തിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ നിന്നും ജൂലൈ 22ന് റിപ്പോർട്ട് ചെയ്തത് വെറും അഞ്ച് കേസുകളാണ്.
കൊറോണ വൈറസിന് മേൽ ധാരാവി നേടിയ വിജയത്തെ ലോകം മുഴുവനും പ്രശംസിക്കുകയാണ്. ധാരാവിയെ അഭിനന്ദിച്ചവരിൽ ലോകാരോഗ്യ സംഘടനയും ഉൾപ്പെടുന്നു. ട്രേസിംഗ്, ട്രാക്കിംഗ്, ടെസ്റ്റിംഗ്, ട്രീറ്റിംഗ് എന്നീ നാലു 'റ്റി' കളാണ് ധാരാവിയെ കൊറോണയിൽ നിന്ന് രക്ഷിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. രോഗികളെ അന്വേഷിച്ച്, കണ്ടെത്തി, പരിശോധന നടത്തി, ചികിത്സ നൽകുന്ന രീതിയാണ് ഇവർ പിന്തുടർന്നത്. ഡോക്ടേഴ്സ്. സ്വകാര്യ ക്ലിനിക്കുകൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.