പരാതി പിൻവലിക്കാൻ ഉദ്യോഗസ്ഥന്‍ നിർബന്ധിച്ചു എന്നാണ് സാക്ഷിയുടെ പരാതി. സിർസി സ്റ്റേഷനിലെ ഇൻസ്പെക്ടറും എസ്ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡയ്‌ക്കെതിരെയാണ് പരാതി.

ബെം​ഗളൂരു: ധർമ്മസ്ഥല കേസിൽ എസ്ഐടിയിലെ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം. സാക്ഷിയെ പരാതി പിൻവലിക്കാൻ ഉദ്യോഗസ്ഥന്‍ നിർബന്ധിച്ചു എന്നാണ് പരാതി. എസ് ഐ ടി യിലെ ഉദ്യോഗസ്ഥനെതിരെ സാക്ഷിയുടെ അഭിഭാഷകരിൽ ഒരാളാണ് പരാതി നൽകിയത്. സിർസി സ്റ്റേഷനിലെ ഇൻസ്പെക്ടറും എസ്ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡയ്‌ക്കെതിരെയാണ് പരാതി. സമ്മർദ്ദം മൂലമാണ് താൻ പരാതി നൽകിയതെന്ന് സാക്ഷിയെ കൊണ്ട് പറയിച്ചെന്നും ഇത് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തെന്നും പരാതിയില്‍ പറയുന്നു. സാക്ഷിയെ അറസ്റ്റ് ചെയ്യുമെന്നും ജയിലിൽ കിടക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മഞ്ജുനാഥ ഗൗഡയെ ഉടൻ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്ന് സാക്ഷിയുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. ആഭ്യന്തരവകുപ്പിനും പരാതി ഇമെയിൽ ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തതായി സാക്ഷി അവകാശപ്പെടുന്ന 9 മുതലുള്ള പോയിന്‍റുകളിൽ അഞ്ചാം ദിനമായ ഇന്നും പരിശോധന നടക്കും. സാക്ഷി ചൂണ്ടിക്കാണിച്ച 9 മുതൽ 12 വരെയുള്ള പോയന്‍റുകൾ നേത്രാവതി നദിക്കരയിലുള്ള ദേശീയപാതയ്ക്ക് സമീപത്തെ കാട്ടിലാണ്. ധർമസ്ഥലയിലേക്ക് പോകുന്ന ദേശീയപാതയാണിത്. ആറാമത്തെ പോയന്‍റിൽ നിന്ന് കണ്ടെടുത്ത അസ്ഥിഭാഗങ്ങൾ ബെംഗളുരുവിലെ എഫ്എസ്എൽ ലാബിലെത്തിച്ചു. ഇന്നലെ തെരച്ചിലിൽ ഏഴ്, എട്ട് പോയന്‍റുകളിൽ ആറടി വരെ താഴ്ചയിൽ കുഴിച്ച് നോക്കിയെങ്കിലും ഒന്നും കണ്ടെത്താനും കഴിഞ്ഞില്ല. സ്വകാര്യഭൂമിയിൽ പൊലീസ് നിരീക്ഷണത്തിലുള്ള മറ്റ് പോയിന്‍റുകളിലേക്ക് തെരച്ചിൽ വ്യാപിപ്പിക്കാനുള്ള നടപടിക്രമങ്ങളും അന്വേഷണസംഘം തുടരുകയാണ്. പതിമൂന്നാമത്തെ പോയന്‍റ് നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരി എന്ന സ്ഥലത്തേക്ക് പോകുന്ന ചെറുറോഡിൽ റോഡിന് തൊട്ടരികെയുമാണ്.