നടൻ ജിഷ്ണുവിനെ കുറിച്ച് സംവിധായകൻ കമൽ ഓർമ്മകൾ പങ്കുവെച്ചു. കാൻസർ മൂലം സംസാരിക്കാൻ കഴിയാതിരുന്ന അവസാന നാളുകളിൽ, ജിഷ്ണു കാര്യങ്ങൾ കടലാസിൽ എഴുതി നൽകിയത് മറക്കാനാവാത്ത അനുഭവമാണെന്ന് കമൽ പറഞ്ഞു.
ബാലതാരമായി എത്തി പിന്നീട് നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച നടനായിരുന്നു ജിഷ്ണു. ആ ഒരൊറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രീയം നേടിയ താരം പക്ഷേ ചെയ്യാനേറെ ബാക്കിവച്ച് ഈ ലോകത്തോട് വിട പറഞ്ഞിരുന്നു. കാൻസർ എന്ന രോഗത്തോട് സധൈര്യം പോരാടിയെങ്കിലും വിധി മറ്റൊന്ന് ആകുകയായിരുന്നു. ഇക്കാലയളവിൽ ഇരുപത്തി അഞ്ചോളം സിനിമകളാണ് ജിഷ്ണു ചെയ്തത്.
ജിഷ്ണു ലോകത്തോട് വിടപറഞ്ഞിട്ട് പത്ത് ആണ്ടുകൾ പൂർത്തിയാക്കുമ്പോൾ, താരത്തെ കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. കാൻസർ ഒരുഘട്ടം കഴിഞ്ഞപ്പോൾ ജിഷ്ണുവിന് സംസാരിക്കാനാകാതെ ആയെന്നും അപ്പോൾ താൻ വീട്ടിൽ പോയപ്പോൾ ഓരോ കാര്യങ്ങൾ കടലാസിൽ എഴുതി തന്നത് ഒരിക്കലും മറക്കില്ലെന്നും അന്ന് ഒരുപാട് താൻ കരഞ്ഞുവെന്നും കമൽ പറഞ്ഞു. ഇടപ്പള്ളി ചലച്ചിത്രോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"രാവിലെ രാഘവേട്ടന്‍റെ(നടൻ രാഘവൻ) ഒരു ഫോണ്‍ വരികയാണ്. ഒരു പത്രവാര്‍ത്ത കണ്ടിട്ടായിരുന്നു വിളി. എന്‍റെ ഒരു മകനുണ്ട്. ഞാനവന്‍റെ ഫോട്ടോ അയക്കാം. കമലിന് പറ്റുമെങ്കില്‍ ഉപയോഗിക്കെന്ന് പറഞ്ഞ് ഫോട്ടോ അയച്ചു തന്നു. കണ്ട ഉടനെ അവനെ എന്‍റെ അടുത്തേക്ക് അയക്കാനും പറഞ്ഞു. അങ്ങനെയാണ് ജിഷ്ണു നമ്മളിലേക്ക് വരുന്നത്. മനസില്‍ സ്നേഹം മാത്രമുള്ള ചെറുപ്പക്കാരനായിരുന്നു ജിഷ്ണു. അദ്ദേഹത്തിന്‍റെ ഹ്രസ്വമായ ജീവിതം എന്ന് പറയുന്നത് നമുക്ക് മറക്കാന്‍ പറ്റില്ല. കാന്‍സര്‍ ബാധിച്ചിട്ട് അവന്‍ കടന്നുപോയൊരു കാലമുണ്ട്. അവന് സംസാരിക്കാന്‍ പറ്റാതായൊരു അവസ്ഥയില്‍ എനിക്ക് കാര്യങ്ങള്‍ എഴുതി തന്നിട്ടുണ്ട്. അവനെ കാണാന്‍ പോയപ്പോള്‍ ഓരോ കാര്യങ്ങളും എഴുതി തരും. ആ ഒരു ദിവസം മറക്കാന്‍ പറ്റില്ല. വീട്ടില്‍ നിന്നും ഇറങ്ങിയ ഞാന്‍ കാറില്‍ ഇരുന്ന് ഒരുപാട് നേരം കരഞ്ഞുപോയി. അതായിരുന്നു ജിഷ്ണു", എന്നായിരുന്നു കമലിന്റെ വാക്കുകൾ.



