ആളുകൾ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ പോലും തകർത്തു. തിക്കിലും തിരക്കിലും പെട്ടു. ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഡിയത്തിൽ 35,000 പേർക്ക് മാത്രമേ ഇരിക്കാൻ കഴിയൂ. പക്ഷേ 2-3 ലക്ഷം പേർ എത്തിയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ബെംഗളൂരു: കുംഭമേളയിലടക്കം തിക്കിലും തിരക്കിലും പെട്ട് മുമ്പും രാജ്യത്ത് മരണങ്ങളുണ്ടായിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 11 പേരുടെ മരണത്തിനിടയാക്കിയ ബെംഗളൂരു സംഭവത്തിൽ പ്രതിപക്ഷത്തിന്റെ വിമർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സംഭവത്തിൽ തന്റെ സർക്കാർ രാഷ്ട്രീയം കളിക്കില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഈ സംഭവത്തെ ന്യായീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സർക്കാർ ഇതിൽ രാഷ്ട്രീയം കളിക്കില്ല. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തെ സമയം നൽകി. ആളുകൾ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ പോലും തകർത്തു. തിക്കിലും തിരക്കിലും പെട്ടു. ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റേഡിയത്തിൽ 35,000 പേർക്ക് മാത്രമേ ഇരിക്കാൻ കഴിയൂ. പക്ഷേ 2-3 ലക്ഷം പേർ എത്തിയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
പ്രതിപക്ഷമായ ബിജെപിയുടെ വിമർശനം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സിദ്ധരാമയ്യ കുംഭമേള ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇത്തരം സംഭവങ്ങൾ പലയിടത്തും ഉണ്ടായിട്ടുണ്ട്. ഇവിടെയും സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞാൻ അതിനെ പ്രതിരോധിക്കില്ല. കുംഭമേളയിൽ 50-60 പേർ മരിച്ചു. ഞാൻ വിമർശിച്ചില്ല. കോൺഗ്രസ് വിമർശിച്ചെങ്കിൽ അത് വേറെ കാര്യമാണ്. ഞാനോ കർണാടക സർക്കാരോ സംഭവത്തെ വിമർശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മരണങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ആഭ്യന്തരമന്ത്രി ജി പരമേശ്വരയെയും കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തി.
സംസ്ഥാന സർക്കാർ പോലീസിൽ സമ്മർദ്ദം ചെലുത്തുകയും ശരിയായ ആസൂത്രണമോ മതിയായ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ പരിപാടി സംഘടിപ്പിക്കുകയും ചെയ്തുവെന്ന് കർണാടക ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ആരോപിച്ചു. ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റിൽ ആർസിബിയുടെ ചരിത്രപരമായവിജയം ആഘോഷിക്കാൻ ആയിരക്കണക്കിന് ആരാധകർ ഒത്തുകൂടിയ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുമാണ് 11 പേർ കൊല്ലപ്പെടുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.


