ആശുപത്രിയിൽ വച്ച് ഗർഭിണി മരിച്ചു; ഡോക്ടർമാരുടെ അശ്രദ്ധയെന്ന് കുടുംബം, മൃതദേഹം കൊണ്ടുപോയത് സ്ട്രെച്ചറിൽ
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഒരു ഡോക്ടറെയും നഴ്സിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായും അധികൃതർ പറഞ്ഞു.
ശ്രീനഗർ: ആശുപത്രിയിൽ വച്ച് മരിച്ച ഗർഭിണിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത് സ്ട്രെച്ചറിൽ. ജമ്മു കശ്മീരിലെ അനന്ത്നാഗിലാണ് സംഭവം നടന്നത്. ഡോക്ടർമാരുടെ അശ്രദ്ധയാണ് മരണകാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. പുതപ്പിൽ പൊതിഞ്ഞ മൃതദേഹവുമായി സ്ട്രച്ചർ തള്ളി റോഡിലൂടെ പോകുന്ന കുടുംബത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ആംബുലൻസ് നൽകാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതിനെ തുടർന്നാണ് മൃതദേഹം സ്ട്രെച്ചറിൽ കൊണ്ടുപോയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും ഒരു ഡോക്ടറെയും നഴ്സിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായും അധികൃതർ പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് ഗർഭിണിയായ യുവതിയെ പ്രദേശിക ആശുപത്രിയിൽ നിന്ന് അനന്ത്നാഗിലെ മെറ്റേണിറ്റി ആൻഡ് ചൈൽഡ് കെയർ ഹോസ്പിറ്റലിലേക്ക് (എംസിസിഎച്ച്) മാറ്റിയത്. എന്നാൽ രണ്ട് ആശുപത്രികളിലും ചികിത്സ വൈകിയതായി കുടുംബം ആരോപിക്കുന്നു.
അതേസമയം, കൊവിഡ് പരിശോധനയ്ക്ക് സാമ്പിൾ എടുക്കാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുമെന്ന് ഭയന്നാണ് കുടുംബം ഇടപെട്ട് മൃതദേഹം വേഗം കൊണ്ടുപോയതെന്നാണ് അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണർ ബഷീർ അഹ്മദ് ദർ പറയുന്നത്.
കഴിഞ്ഞയാഴ്ച ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയ യുവതിയും ആശുപത്രിയിൽ മരണപ്പെട്ടിരുന്നു. കൊവിഡ് ബാധിത മേഖലയിൽ നിന്ന് വന്ന ഇവർക്ക് വൈദ്യസഹായം നിഷേധിച്ചതായി ആരോപണം ഉയർന്നിരുന്നു. മരണപ്പെട്ട് ഒരു ദിവസത്തിനുശേഷം ഇവർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.