യുക്രയിനെതിരായ റഷ്യൻ നിലപാട് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് അമേരിക്കയും ഫ്രാൻസും വ്യക്തമാക്കി.റഷ്യൻ നിലപാട്  പരാമർശിച്ചില്ലെങ്കിൽ പ്രഖ്യാപനം വീറ്റോ ചെയ്യും എന്ന് വിദേശകാര്യമന്ത്രി സെർഗി ലാവ്റോവ്

ദില്ലി:ദില്ലിയിൽ നടക്കുന്ന ജി20 യോഗത്തിലെ സംയുക്ത പ്രഖ്യാപനത്തെ ചൊല്ലി ഭിന്നത രൂക്ഷമാകുന്നു. യുക്രയിനെതിരായ റഷ്യൻ നിലപാട് പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താനാവില്ലെന്ന് അമേരിക്കയും ഫ്രാൻസും വ്യക്തമാക്കി. സമവായത്തിന് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഷെർപമാരുടെ യോഗത്തിൽ ശ്രമിക്കുമെന്ന് ഇന്ത്യ അറിയിച്ചു.

ജി 20 ഉച്ചകോടിക്കായി വിവിധ രാഷ്ട്രനേതാക്കൾ വ്യാഴാഴ്ച മുതൽ ദില്ലിയിൽ എത്താനിരിക്കെ സംയുക്ത പ്രസ്താവനയിൽ സമവായത്തിനുള്ള നീക്കങ്ങൾ ഇനിയും വിജയിച്ചിട്ടില്ല. ഉച്ചകോടിക്ക് മുന്നോടിയായി നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ തുടങ്ങിയ ഭിന്നത അതേപടി തുടരുകയാണ്. റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും ഉച്ചകോടിയിൽ നിന്ന് വിട്ടു നില്ക്കുകയാണ്. സംയുക്തപ്രഖ്യാപനത്തിൽ യുക്രെയിൻ സംഘർഷം ഉൾപ്പെടുത്താനുള്ള നീക്കത്തെ റഷ്യ ശക്തമായി എതിർക്കുകയാണ്. റഷ്യൻ നിലപാട് കൂടി പരാമർശിച്ചില്ലെങ്കിൽ പ്രഖ്യാപനം വീറ്റോ ചെയ്യും എന്ന് വിദേശകാര്യമന്ത്രി സെർഗി ലാവ്റോവ് വ്യക്തമകാക്കി. ചൈനയുടെ പിന്തുണയും ഇക്കാര്യത്തിൽ റഷ്യയ്ക്കുണ്ട്. എന്നാൽ റഷ്യയുടെ യുദ്ധവെറിക്കെതിരെ ശക്തമായ സന്ദേശം ദില്ലി പ്രഖ്യാപനം നല്കണമെന്നാണ് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻറ നിർദ്ദേശം. വെള്ളിയാഴ്ച ജോ ബൈഡനും നരേന്ദ്ര മോദിയും ദില്ലിയിൽ നടത്തുന്ന ചർച്ചയിൽ ഇക്കാര്യം വിഷയമാകും.

ജി20 രാജ്യങ്ങളുടെ ഷെർപമാരുടെ മൂന്നു ദിവസത്തെ യോഗം ഹരിയാനയിലെ നൂഹിലെ ഐടിസി ഗ്രാൻറ് ഭാരത് ഹോട്ടലിൽ തുടങ്ങി. അമിതാഭ് കാന്തിന്‍റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സമവായത്തിനുള്ള നീക്കം ഇന്ത്യ നടത്തും. ജി20യിൽ യുക്രയിൻ സംഘർഷത്തിനുൾപ്പടെ പരിഹാരം കാണാൻ ശ്രമിക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കത്തിന് റഷ്യയും ചൈനയും സ്വീകരിക്കുന്ന കടുത്ത നിലപാട് തിരിച്ചടിയായിരിക്കുകയാണ്.