പശ്ചിമ ബംഗാളിൽ ബിജെപി നേടിയ ചരിത്രപരമായ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി 206 സീറ്റുകൾ നേടിയാണ് ബിജെപി ആദ്യമായി ബംഗാളിൽ അധികാരം പിടിച്ചത്.
ദില്ലി: ബംഗാളിലെ മിന്നുന്ന വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചരിത്രപരവും നിർണായകവുമായ തിരഞ്ഞെടുപ്പ് വിജയമെന്നാണ് ട്രംപ് വിശേഷിപ്പിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായിയാണ് ഇക്കാര്യം അറിയിച്ചത്. മോദിയെപ്പോലൊരു നേതാവിനെ ലഭിച്ച ഇന്ത്യ ഭാഗ്യവാനാണെന്നും ട്രംപ് പറഞ്ഞതായി വക്താവ് അറിയിച്ചു. ഇപ്പോൾ കൈവരിച്ച ഈ ചരിത്രപരവും നിർണ്ണായകവുമായ വിജയത്തിൽ പ്രസിഡന്റ് പ്രധാനമന്ത്രി മോദിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ദീർഘകാലമായി ഭരിച്ചിരുന്ന, രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള പശ്ചിമ ബംഗാളിൽ ആദ്യമായാണ് ബിജെപി അധികാരം പിടിച്ചെടുക്കുന്നത്.
പ്രധാനമന്ത്രി മോദിയുടെ മൂന്നാം ഊഴത്തിന്റെ മധ്യവേളയിൽ ലഭിച്ച ഈ വിജയം അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കുന്ന ഒന്നായി വിലയിരുത്തപ്പെടുന്നു. ആകെ 293 സീറ്റുകളിൽ 206 സീറ്റുകൾ നേടിയാണ് ബിജെപി വൻ വിജയം കൈവരിച്ചത്. തൃണമൂൽ കോൺഗ്രസിന് 81 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയോടെ പരാജയപ്പെട്ടത് മമത ബാനർജിക്ക് വലിയ തിരിച്ചടിയായി. ബംഗാളിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് പോളിംഗ് ആണ് ഇത്തവണ രേഖപ്പെടുത്തിയത്.
