ഇന്ത്യക്ക് കനത്ത തിരിച്ചടി; ഇളവുകൾ അവസാനിപ്പിക്കാൻ അമേരിക്കയുടെ നീക്കം
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായിരിക്കും അമേരിക്കയുടെ ഈ തീരുമാനത്തിലൂടെ ഉണ്ടാവുകയെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്
ദില്ലി: ഇന്ത്യയ്ക്കുള്ള എല്ലാ വ്യാപാര ഇളവുകളും റദ്ദാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണിത്. ഇന്ത്യയടക്കം ഏഴ് രാഷ്ട്രങ്ങളോടാണ് അമേരിക്കൻ പ്രസിഡന്റ് കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മെയ് രണ്ട് മുതൽ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിത്തേണ്ടി വരുമെന്ന നിലയിലാണ് ഇന്ത്യ.
ലോകത്തെ എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളിൽ മൂന്നാമതാണ് ഇന്ത്യ. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയ്ക്ക് എണ്ണ വിതരണം ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇറാൻ. 18 ശതമാനം വീതം സൗദിയിൽ നിന്നും ഇറാഖിൽ നിന്നും വാങ്ങുന്ന ഇന്ത്യ, രാജ്യത്തിന് ആവശ്യമുള്ളതിന്റെ 13 ശതമാനമാണ് ഇറാനിൽ നിന്ന് വാങ്ങുന്നത്.
ആണവ പദ്ധതികളിൽ നിന്ന് പുറകോട്ട് പോകാൻ ഇറാനിൽ സമ്മർദ്ദം ചെലുത്താനാണ് അമേരിക്കയുടെ ഈ നീക്കം. ഇറാൻ ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം ചെയ്യുന്നുവെന്ന ഗുരുതര ആരോപണവും അമേരിക്ക ഉന്നയിക്കുന്നുണ്ട്.
ഇന്ത്യയെ സംബന്ധിച്ച് എണ്ണ ഇറക്കുമതിയെ മാത്രമല്ല ഇത് ബാധിക്കുക. ചബഹാർ പോർട്ട് നിർമ്മാണം ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളിൽ പ്രധാനപ്പെട്ടത്. ഇതും തടസപ്പെട്ടേക്കും. അഫ്ഗാനിസ്ഥാനിലും മധ്യേഷ്യയിലും കൂടുതൽ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യ ഈ നീക്കം നടത്തിയിരുന്നത്.