കൊറോണ വൈറസിൻ്റെ ഇരട്ട ജനിതക വ്യതിയാനം വെല്ലുവിളി: കേന്ദ്ര കൊവിഡ് ദൗത്യസംഘം
ജനിതക വ്യതിയാനം രോഗവ്യാപനം തീവ്രമാക്കുന്നുവെന്ന് കൊവിഡ് ദൗത്യസംഘാംഗം ഡോ.സുനീല ഗാർഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിലെ വാക്സീനുകളെ ചെറുക്കാനുള്ള ശേഷി ജനിതക വ്യതിയാനം വന്ന വൈറസുകൾക്കുണ്ടെന്നും ഡോ. സുനീല ഗാർഗ് പറഞ്ഞു.
ദില്ലി: കൊറോണ വൈറസിൻ്റെ ഇരട്ട ജനിതക വ്യതിയാനം വലിയ വെല്ലുവിളിയെന്ന് കേന്ദ്ര കൊവിഡ് ദൗത്യസംഘം. ജനിതക വ്യതിയാനം രോഗവ്യാപനം തീവ്രമാക്കുന്നുവെന്ന് കൊവിഡ് ദൗത്യസംഘാംഗം ഡോ.സുനീല ഗാർഗ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിലെ വാക്സീനുകളെ ചെറുക്കാനുള്ള ശേഷി ജനിതക വ്യതിയാനം വന്ന വൈറസുകൾക്കുണ്ടെന്നും ഡോ. സുനീല ഗാർഗ് പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ട് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 2,17,353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സമയത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 1185 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 15, 69,743 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം പിന്നിട്ടതോടെ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു. ഉത്തർപ്രദേശിലും, രാജസ്ഥാനിലും പഞ്ചാബിലും രാത്രി കാല കർഫ്യൂ പ്രഖ്യാപ്രിച്ചു.ദില്ലിയിൽ വാരാന്ത്യ കർഫ്യൂ ശനിയാഴ്ച തുടങ്ങും. പൊതു സ്ഥലങ്ങളിൽ നിയന്ത്രണം തുടരും. ഇതിനിടെ സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പി എം കെയർ ഫണ്ട് ചെലവഴിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ചികിത്സാ സംവിധാനങ്ങൾ വെല്ലുവിളി നേരിടുന്പോൾ പിഎം കെയർ ഫണ്ട് എവിടെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.