ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച പുതിയ ദീർഘദൂര ക്രൂയിസ് മിസൈൽ ഒഡീഷ തീരത്ത് നിന്ന് വിജയകരമായി പരീക്ഷിച്ചു. പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചു. ഇത് ഇന്ത്യയുടെ ദീർഘദൂര ആക്രമണ ശേഷിയിൽ വലിയൊരു നാഴികക്കല്ലാണ്.

ദില്ലി: ഡിആർഡിഒയുടെ പുതിയ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം. ഒഡീഷ തീരത്ത് നിന്നാണ് വിജയകരമായി പരീക്ഷിച്ചത്. പരീക്ഷണത്തിന്‍റെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചു. മിസൈൽ പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ ആണ് വികസിപ്പിച്ചത്. ഇന്ത്യൻ നാവികസേനയും വ്യോമസേനയും പരീക്ഷണത്തിന് സാക്ഷ്യം വഹിച്ചു. ഡിആർഡിഒ സംഘത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് പരീക്ഷണം നേരിട്ട് നിരീക്ഷിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒഡിഷ തീരത്തെ ഡോ എപിജെ അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ലോങ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈൽ (LRLACM) വിജയകരമായി പരീക്ഷിച്ചത്. ഇന്ത്യയുടെ ദീർഘദൂര കൃത്യതയാർന്ന ആക്രമണ ശേഷിയിൽ വലിയൊരു നാഴികക്കല്ലാണ് ഈ പരീക്ഷണം. വിക്ഷേപണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും മിസൈൽ കൈവരിച്ചെന്നും പ്രൊപ്പൽഷൻ, ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ, വാർഹെഡ് ഡെലിവറി തുടങ്ങിയ നിർണായക സാങ്കേതികവിദ്യകൾ പ്രവർത്തനക്ഷമമാണെന്ന് പരീക്ഷണത്തിലൂടെ തെളിയിക്കപ്പെട്ടെന്നും പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. ലക്ഷ്യത്തിലേക്കുള്ള ദൂരം, പറക്കലിന്റെ കൃത്യത, ലക്ഷ്യസ്ഥാനത്തെ ആഘാതം എന്നിവയെല്ലാം പ്രതീക്ഷിച്ച പരിധിക്കുള്ളിൽ തന്നെയായിരുന്നു എന്നത് തുടർന്നുള്ള യാത്രയ്ക്ക് ആത്മവിശ്വാസം നൽകുന്നു.

ഈ വിജയകരമായ പരീക്ഷണം ഇന്ത്യയുടെ തന്ത്രപരവും സൈനികവുമായ നീക്കങ്ങൾക്ക് വലിയ കരുത്ത് പകരുന്നതാണ്. ദീർഘദൂര ലാൻഡ്-അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ സാന്നിധ്യം, ശത്രുക്കളുടെ അതിപ്രധാനമായ ലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാനുള്ള ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കുന്നു. റഡാറുകളുടെ കണ്ണിൽപ്പെടാതെ വളരെ താഴ്ന്നു പറക്കാനുള്ള കഴിവും എവിടെ നിന്നും വിക്ഷേപിക്കാനുള്ള ഫ്ലെക്സിബിലിറ്റിയും ഇതിന്റെ സവിശേഷതകളാണ്. പ്രതിരോധത്തിനും കൃത്യമായ മറുപടി നൽകുന്നതിനും ദീർഘദൂര ക്രൂയിസ് മിസൈൽ വലിയൊരു ആയുധമായി മാറും. വലിയ തോതിലുള്ള പരമ്പരാഗത യുദ്ധങ്ങളേക്കാൾ, ശത്രുവിനെ ദൂരെനിന്നു തന്നെ കൃത്യമായി തകർക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഈ മിസൈൽ വലിയ സഹായമാകും. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ പ്രതിരോധ കവചം ശക്തമാക്കുന്നതിനായി ഡിആർഡിഒ അടുത്തിടെ നടത്തിയ മൂന്ന് വിജയകരമായ മിസൈൽ പരീക്ഷണങ്ങളുടെ തുടർച്ചയാണിത്.

മിസൈലിന്റെ എല്ലാ ഉപസംവിധാനങ്ങളും ഇന്ത്യൻ പൊതു - സ്വകാര്യ മേഖലയിലെ കമ്പനികളുടെ ശക്തമായ പങ്കാളിത്തത്തോടെയാണ് ആഭ്യന്തരമായി വികസിപ്പിച്ചത്. ഇത് പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള സർക്കാരിന്റെ 'ആത്മനിർഭർ ഭാരത്' ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നു. പ്രാദേശികമായ ഉത്പാദനവും സിസ്റ്റം ഇന്റഗ്രേഷനും മിസൈലിന്റെ പരിപാലനച്ചെലവ് കുറയ്ക്കാനും ലോജിസ്റ്റിക്സ് ലളിതമാക്കാനും ഭാവിയിലെ സുരക്ഷാ വെല്ലുവിളികൾക്കനുസരിച്ച് വേഗത്തിൽ നവീകരിക്കാനും സഹായിക്കും.