പശ്ചിമേഷ്യൻ സംഘർഷത്തിനിടെ 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് സഹായം നൽകാനും ഇന്ത്യൻ എംബസികൾ വഴി നടപടി സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രം
ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. വിവിധ ആക്രമണങ്ങളിലും അനിഷ്ട സംഭവങ്ങളിലുമായി 75 ഓളം ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് രാജ്യസഭയിൽ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനും ഇന്ത്യൻ എംബസികൾ വഴി നടപടികൾ സ്വീകരിച്ചുവരികയാണെന്നും സർക്കാർ വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലായി റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ കണക്കും കേന്ദ്രം പുറത്തുവിട്ടു. എട്ട് പേർ ഒമാനിലും നാല് പേർ യു.എ.ഇയിലുമാണ് കൊല്ലപ്പെട്ടത്. കുവൈറ്റിൽ രണ്ട് പേരും ഇറാനിലും സൗദി അറേബ്യയിലും ഓരോ മരണങ്ങൾ വീതവും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ 75 പേരിൽ ഭൂരിഭാഗവും യു.എ.ഇ (32), ഒമാൻ (24), കുവൈറ്റ് (13) എന്നീ രാജ്യങ്ങളിലാണ്. ഖത്തർ, സൗദി അറേബ്യ, ഇസ്രായേൽ എന്നിവിടങ്ങളിലും ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ടെന്നും കേന്ദ്രം സ്ഥിരീകരിച്ചു.
മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ എംബസികൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിൽ കുടുങ്ങിക്കിടന്ന 2500-ലധികം ഇന്ത്യാക്കാരെ അയൽരാജ്യങ്ങൾ വഴി നാട്ടിലെത്തിക്കാൻ കഴിഞ്ഞതായും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ബാധിക്കപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സാമ്പത്തികവും നിയമപരവുമായ സഹായങ്ങൾ നൽകി വരികയാണെന്നും സർക്കാർ അറിയിച്ചു.


