കന്നഡ സിനിമ മേഖലയിൽ വൻ മയക്കുമരുന്ന് റാക്കറ്റ് പ്രവർത്തിക്കുന്നതായി ബെംഗലുരു പൊലീസ്
മുഹമ്മദ് അനൂപ്, അനിഖ, റീജേഷ് എന്നിവർ ബെംഗലുരു സിനിമമേഖലയിൽ മയക്കുമരുന്ന് എത്തിച്ചവരിൽ മുഖ്യകണ്ണികളാണെന്നാണ് പൊലീസ് വാദം.
ബെംഗളൂരു: കന്നഡ സിനിമ മേഖലയിൽ വൻ മയക്കുമരുന്ന് റാക്കറ്റ് പ്രവർത്തിക്കുന്നതായി ബെംഗലുരു പൊലീസ്. പതിനഞ്ചിലേറെ നടീ നടൻമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. ബെംഗലുരു ലഹരിമരുന്ന് കേസിലാണ് പൊലീസിന്റെ നിലപാട്. സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചത് സ്ഥിരീകരിക്കുന്ന ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
വിവേക് ഒബ്രോയിയുടെ ഭാര്യ സഹോദരൻ ആദിത്യ ആൽവ പ്രധാന കണ്ണിയെന്ന് പൊലീസ് പറയുന്നു. മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ ആൽവ. കൊച്ചി സ്വദേശി മുഹമ്മദ് അനൂപ്, അനിഖ, റീജേഷ് എന്നിവരുമായി ആദിത്യ ആൽവയ്ക്ക് ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ഇവരുടെ ഫോൺരേഖകൾ അടക്കം സമർപ്പിച്ചിട്ടുണ്ട്.
മുഹമ്മദ് അനൂപ്, അനിഖ, റീജേഷ് എന്നിവർ ബെംഗലുരു സിനിമമേഖലയിൽ മയക്കുമരുന്ന് എത്തിച്ചവരിൽ മുഖ്യകണ്ണികളാണെന്നാണ് പൊലീസ് വാദം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona