മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചയാൾക്ക് 47500 രൂപ പിഴ
ഇത്രയും ഭീമമായ തുക അടയ്ക്കാനാവില്ലെന്നും വണ്ടി പിടിച്ചെടുത്ത് തന്നെ ജയിലിലടച്ചോട്ടെ എന്നുമാണ് ഡ്രൈവറായ ഹരിബന്ധു കൻഹറിന്റെ പ്രതികരണം
ഭുബനേശ്വർ: മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചയാൾക്ക് 47500 രൂപ പിഴ. ഇയാളുടെ പക്കൽ ലൈസൻസോ, വണ്ടിയുടെ ആർസി ബുക്കോ, പെർമിറ്റോ ഉണ്ടായിരുന്നില്ല.
ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരാണ് ഒഡിഷയിലെ ആചാര്യ വിഹാർ ഛകിൽ വച്ച് ബുധനാഴ്ച ഓട്ടോറിക്ഷ ഡ്രൈവറായ ആൾക്ക് പിഴ ചുമത്തിയത്.
വ്യാജ ലൈസൻസ് കൈവശം വച്ചതിന് 5000 രൂപ പിഴ, പെർമിറ്റ് ചട്ട ലംഘനത്തിന് 10000, മദ്യപിച്ച് വാഹനം ഓടിച്ചതിന് 10000, ശബ്ദ മലിനീകരണം ഉണ്ടാക്കിയതിന് 10000, അനധികൃതമായി മറ്റൊരാളെ വാഹനം ഓടിക്കാൻ അനുവദിച്ചതിന് 5000, രജിസ്ട്രേഷനും ഫിറ്റ്‌നസും ഇല്ലാത്ത വാഹനം ഓടിച്ചതിന് 5000, ഇൻഷുറൻസ് കൈവശം വയ്ക്കാതിരുന്നതിന് 2000, പൊതുവായ തെറ്റുകൾക്ക് 500 എന്നിങ്ങനെയാണ് പിഴ.
ചന്ദ്രശേഖർപുറിലെ ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്ററിൽ പിഴയൊടുക്കാനാണ് നിർദ്ദേശം. എന്നാൽ ഇത്രയും ഭീമമായ തുക അടയ്ക്കാനാവില്ലെന്നും വണ്ടി പിടിച്ചെടുത്ത് തന്നെ ജയിലിലടച്ചോട്ടെ എന്നുമാണ് ഡ്രൈവറായ ഹരിബന്ധു കൻഹറിന്റെ പ്രതികരണം. വാഹനത്തിന്റെ എല്ലാ രേഖകളും വീട്ടിലുണ്ടെന്നും ഇദ്ദേഹം അവകാശപ്പെട്ടു.