ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ(ടിജിഎസ്ആർടിസി) ബസുമായാണ് യുവാവ് കടന്നത്. മദ്യലഹരിയിലായിരുന്ന യുവാവ് ബസ് സ്റ്റാർട്ട് ചെയ്ത് മേട്പള്ളി ഭാ​ഗത്തേക്കാണ് ഓടിച്ചുപോയത്.

ഹൈദരാബാദ്: മദ്യലഹരിയിൽ തെലങ്കാന സർക്കാരിന്റെ ബസുമായി യുവാവ് കടന്നുകളഞ്ഞു. ഒടുവിൽ 18 കിലോമീറ്ററോളം നീണ്ട ചേസിങ്ങിനൊടുവിൽ പൊലീസ് ബസ് തടഞ്ഞ് യുവാവിനെ പിടികൂടി. യാത്രയ്ക്കിടെ ബസ് ഒട്ടേറെ വാഹനങ്ങളിലിടിച്ച് അപകടങ്ങളുമുണ്ടായി. കഴിഞ്ഞദിവസമായിരുന്നു സംഭവം.

കൊരുട്ല ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ(ടിജിഎസ്ആർടിസി) ബസുമായാണ് യുവാവ് കടന്നത്. മദ്യലഹരിയിലായിരുന്ന യുവാവ് ബസ് സ്റ്റാർട്ട് ചെയ്ത് മേട്പള്ളി ഭാ​ഗത്തേക്കാണ് ഓടിച്ചുപോയത്. ബസ് സ്റ്റാൻഡ് വിട്ട് പോകുന്നത് കണ്ടതോടെയാണ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അധികൃതർ സംഭവം ശ്രദ്ധിക്കുന്നത്. തുടർന്ന് ജിപിഎസ് പരിശോധിച്ച് ബസ് പോകുന്ന ദിശ മനസിലാക്കി പൊലീസിനെ വിവരമറിയിച്ചു. ഇതോടെ പൊലീസ് വാഹനങ്ങൾ ബസിന് പിന്നാലെ കുതിച്ചു.

അപകടരമായരീതിയിൽ ബസ് ഓടിച്ച യുവാവ് ഇതിനിടെ മൂന്ന് ബൈക്കുകൾ ഇടിച്ചിട്ടു. ബസ് തടയാൻ ശ്രമിച്ച പൊലീസ് വാഹനത്തിലും ഇടിപ്പിച്ചു. പലയിടങ്ങളിൽവെച്ചും പൊലീസ് കൈകാണിച്ച് ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് നിർത്തിയില്ല. ഇതോടെ പൊലീസും പിന്നാലെ കുതിച്ചു. ഒടുവിൽ മേട്പള്ളിക്ക് സമീപത്ത് പൊലീസ് റോഡിൽ മാർ​ഗതടസമുണ്ടാക്കി. ഇത് കണ്ടതോടെ ബസിന്റെ നിയന്ത്രണംവിടുകയും റോഡിൽനിന്ന് മാറി സമീപത്തെ മരത്തിലിടിച്ച് ബസ് നിർത്തുകയുമായിരുന്നു. പിന്നാലെ യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസും തെലങ്കാന ട്രാൻസ്പോർട്ട് കോർപ്പറേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.