ആംനെസ്റ്റി ഇന്റർനാഷണലിന് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ്
കേസ് വിശദമായി അന്വേഷിച്ച ശേഷമാണ് ആംനെസ്റ്റി ഇന്റർനാഷണലിന് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ്
ദില്ലി: അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. ഫോറിൻ എക്സ്ചേഞ്ച് നിയമങ്ങൾ തെറ്റിച്ച് 51 കോടി രൂപ നേടിയെന്നാണ് ആംനെസ്റ്റിക്ക് എതിരായ കണ്ടെത്തൽ. ഫോറിൻ എക്‌സ്ചേഞ്ച് മാനേജ്മെന്റ് നിയമത്തിന്റെ പരിധിയിൽ അന്വേഷണം പൂർത്തിയാക്കിയ ശേഷമാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് വ്യക്തമാക്കി.
മാതൃസംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ യുകെയിൽ നിന്ന് കയറ്റുമതി സേവനങ്ങളുടെ പേരിൽ നേടിയ 51.72 കോടി രൂപയാണ് കേസിന് ആധാരം. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ ബെംഗളുരുവിലെ ഓഫീസിൽ നേരത്തെ റെയ്‌ഡ് നടത്തിയിരുന്നു. 2018 ഒക്ടോബർ 25 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും തുടർന്നിരുന്നു.
ബെംഗളൂരുവിലെ ഇന്ദിരാ നഗറിലെ ഓഫീസിൽ നടന്ന പരിശോധന, ജനാധിപത്യ സ്വരങ്ങളെ അടിച്ചമർത്താനുളള ശ്രമങ്ങളുടെ ഭാഗമാണെന്ന് ആംനെസ്റ്റി ഇന്‍റർനാഷണൽ ആരോപിച്ചിരുന്നു.