മെഡിക്കൽ വിദ്യാഭ്യാസം ഒരു ജന്മാവകാശമല്ല, മറിച്ച് ഒരു പദവിയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ഓരോ മെഡിക്കൽ വിദ്യാർത്ഥിക്കും സർക്കാർ പ്രതിവർഷം 30-35 ലക്ഷം രൂപ ചെലവഴിക്കുന്നതിനാൽ അവർ രാജ്യത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു

ലഖ്‌നൗ: മെഡിക്കൽ വിദ്യാഭ്യാസം ജന്മാവകാശമെന്ന് കരുതേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ഓരോ മെഡിക്കൽ സീറ്റിനും സർക്കാർ പ്രതിവർഷം 30-35 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ട്. അതിനാൽ തന്നെ മെഡിക്കൽ വിദ്യാർത്ഥികൾ രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു. വിദേശത്തേക്ക് പോകാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ രാജ്യത്ത് സൗകര്യങ്ങളില്ലെന്ന് പരാതിപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവിലെ കിങ് ജോർജ് മെഡിക്കൽ സർവകലാശാലയുടെ 21-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Add Asianetnews as a Preferred SourcegooglePreferred

മെഡിക്കൽ വിദ്യാഭ്യാസം ഒരിക്കലും നിങ്ങളുടെ ജന്മാവകാശമായി കണക്കാക്കരുത്. സ്കൂൾ വിദ്യാഭ്യാസം ഒരു ജന്മാവകാശമാകാം, കോളേജ് വിദ്യാഭ്യാസം ഒരു ജന്മാവകാശമാകാം, പക്ഷേ മെഡിക്കൽ വിദ്യാഭ്യാസം അങ്ങനെയല്ല. അതൊരു പദവിയാണ്. സർക്കാർ ഓരോ മെഡിക്കൽ വിദ്യാർത്ഥിക്കും പ്രതിവർഷം 30-35 ലക്ഷം രൂപ ചെലവഴിക്കുന്നു. സംസ്ഥാന മന്ത്രിസഭ അടുത്തിടെ മെഡിക്കൽ കോളേജുകളിൽ 1000 സീറ്റുകൾ അനുവദിച്ചു. നിങ്ങൾ സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു. ആ ഉത്തരവാദിത്തം നിങ്ങൾ വഹിക്കണമെന്നും അദ്ദേഹം മെഡിക്കൽ വിദ്യാർത്ഥികളോട് പറഞ്ഞു.

രാജ്യത്തെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) എണ്ണം 23 ആയി ഉയർന്നതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് സൗകര്യങ്ങളില്ലാത്തതിനാലാണ് ലണ്ടനിലേക്ക് പോകുന്നതെന്നാണ് ചില വിദ്യാർത്ഥികൾ നേരത്തെ പറഞ്ഞത്. ഒരു എയിംസ് മാത്രമുണ്ടായിരുന്ന രാജ്യത്ത് ഇപ്പോൾ 23 എയിംസുകൾ ഉണ്ട്. സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവത്തെക്കുറിച്ച് നമ്മുടെ വിദ്യാർത്ഥികൾക്ക് ഇനി പരാതിപ്പെടാൻ കഴിയില്ല. കഴിഞ്ഞ 11 വർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണം 387 ൽ നിന്ന് 819 ആയി ഉയർന്നു. എംബിബിഎസ് സീറ്റുകൾ 51,000 ൽ നിന്ന് 1,10,000 ത്തിലധികമായി. മെഡിക്കൽ പിജി സീറ്റുകൾ 31,000 ൽ നിന്ന് 80,000 ആയി ഉയർന്നു. ഈ അധ്യയന വർഷം 7,500 പുതിയ മെഡിക്കൽ പിജി സീറ്റുകൾ കൂടി അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എംബിബിഎസ്, ബിഡിഎസ്, എംഡി/എംഎസ്, ഡിഎം/എംസിഎച്ച്, നഴ്സിംഗ് എന്നിവയിലെ അക്കാദമിക്, ഗവേഷണ, ക്ലിനിക്കൽ സേവനങ്ങളിലെ മികച്ച നേട്ടങ്ങൾക്ക് 81 വിദ്യാർത്ഥികളെയും ഒരു ഫാക്കൽറ്റി അംഗത്തെയും ചടങ്ങിൽ ആദരിച്ചു. സ്വർണ്ണ മെഡലുകളും മെറിറ്റ് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.