ആദര്‍ശ് ഫ്ലാറ്റ് കേസ്: വീണ്ടും അന്വേഷണം തുടങ്ങിയിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്‍റ്
കാര്‍ഗില്‍ യുദ്ധത്തില്‍ മരണപ്പെട്ട ജവാന്‍മാരുടെ ആശ്രിതര്‍ക്ക് എന്ന പേരില്‍ മുംബൈയിലെ സേനയുടെ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ മറികടന്ന് 31 നിലയില്‍ പണിത കെട്ടിട്ടമാണ് ആദര്‍ശ് ഫ്ലാറ്റ്.
മുംബൈ: ആദര്‍ശ് ഫ്ലാറ്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് പുതിയ അന്വേഷണങ്ങളൊന്നും നടത്തുന്നില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇതു സംബന്ധിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് അശോകന്‍ ചവാന്‍ അടക്കമുള്ള നേതാക്കള്‍ ആരോണവിധേയരായ കേസാണിത്.
കാര്‍ഗില്‍ യുദ്ധത്തില്‍ മരണപ്പെട്ട ജവാന്‍മാരുടെ ആശ്രിതര്‍ക്ക് എന്ന പേരില്‍ മുംബൈയിലെ സേനയുടെ ഭൂമിയില്‍ പരിസ്ഥിതി ചട്ടങ്ങള്‍ മറികടന്ന് 31 നിലയില്‍ പണിത കെട്ടിട്ടമാണ് ആദര്‍ശ് ഫ്ലാറ്റ്. വീരമരണം പ്രാപിച്ച ജവാന്‍മാരുടെ ആശ്രിതര്‍ക്ക് പകരം കരസേനാ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഐഎഎസുകാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിലെ ഉന്നതരുമാണ് ഫ്ലാറ്റ് സ്വന്തമാക്കിയതെന്ന് വിവരം പുറത്തു വന്നതോടെയാണ് ആദര്‍ശകുംഭക്കോണം പുറലോകം അറിയുന്നത്.
കോണ്‍ഗ്രസ് മഹാരാഷ്ട്ര ഭരിക്കുന്ന സമയത്താണ് ആദര്‍ശ് കുംഭക്കോണം അരങ്ങേറുന്നത്. അശോക് ചവാനായിരുന്നു അന്ന് മഹാരാഷ്ട്രയിലെ റവന്യൂമന്ത്രി. അദ്ദേഹത്തിന്‍റെ ഭാര്യാമാതാവ് അടക്കം മൂന്ന് അടുത്ത ബന്ധുക്കള്‍ക്ക് ആദര്‍ശില്‍ ഫ്ളാറ്റുകള്‍ സ്വന്തമായിട്ടുണ്ടെന്നാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവരറിപ്പോര്‍ട്ടില്‍ പറയുന്നത്.