24 മണിക്കൂറിനിടെ 650 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. അതിനിടെ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എന്ന് അവകാശപ്പെട്ട് പാര്‍ട്ടി യോഗം വിളിക്കാനാണ് ശശികലയുടെ നീക്കം.

ചെന്നൈ: ശക്തിപ്രകടനത്തിന് പിന്നാലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്ന ശശികലയ്ക്ക് എതിരെ നടപടി കടുപ്പിച്ച് ഇപിഎസ്. ശശികലയുടെ 400 കോടിയുടെ സ്വത്ത് കൂടി തമിഴ്‍നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. തൂത്തുക്കുടിയിലെ 800 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. 24 മണിക്കൂറിനിടെ 650 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. അതിനിടെ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എന്ന് അവകാശപ്പെട്ട് പാര്‍ട്ടി യോഗം വിളിക്കാനാണ് ശശികലയുടെ നീക്കം.

സജീവ രാഷ്ട്രീയത്തിലേക്കെന്ന് വ്യക്തമാക്കി യഥാര്‍ത്ഥ അണ്ണാഡിഎംകെ എന്ന് അവകാശപ്പെട്ടാണ് അട്ടിമറി നീക്കം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന് വിശേഷിപ്പിച്ചാണ് എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. 123 പേരില്‍ അറുപത് എംഎല്‍എമാര്‍ പിന്തുണ അറിയിച്ചതായാണ് അവകാശവാദം. ഇളവരിശിയുടെ മകളുടെ വസതിയിലാണ് ശശികല കഴിയുന്നത്. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ശേഷം പാര്‍ട്ടി ആസ്ഥാനവും ജയ സമാധി റാലി നടയും സന്ദര്‍ശിക്കനാണ് തീരുമാനം.

ശശികലയ്ക്ക് യാത്ര ചെയ്യാന്‍ പാര്‍ട്ടി കൊടിവെച്ച വാഹനം നല്‍കിയ യുവജനവിഭാഗം സെക്രട്ടറി ഉള്‍പ്പടെ ഏഴുപേരെ അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കി. അണ്ണാഡിഎംകെയെ വഞ്ചിച്ചവരാണ് ശശികലയ്ക്ക് സഹായം നല്‍കിയവരെന്ന് ഇപിഎസ് ആരോപിച്ചു. വിമത നേതാക്കളെ അനുനയിപ്പിക്കാന്‍ വിശ്വസ്ഥരെ ഇപിഎസ് ചുമതലപ്പെടുത്തി.