കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിലേക്ക് ബിജെപിയുടെ എല്ലാ ഘടകക്ഷികളെയും നേരിട്ട് ക്ഷണിച്ചിരുന്നു.
ചെന്നൈ: കെ. അണ്ണാമലൈയുടെ ക്ഷണം തള്ളി ഇപിഎസ്. ബിജെപി തമിഴ് നാട് ഘടകം അധ്യക്ഷൻ നയിക്കുന്ന സംസ്ഥാന പദയാത്രയിൽ
എടപ്പാടി പളനിസ്വാമി പങ്കെടുക്കില്ല. നാളെ രാമേശ്വരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണമാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി നിരസിച്ചത്.
കേന്ദ്ര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിലേക്ക് ബിജെപിയുടെ എല്ലാ ഘടകക്ഷികളെയും നേരിട്ട് ക്ഷണിച്ചിരുന്നു. തമിഴ്നാട്ടിൽ മുന്നണിയെ നയിക്കുന്നത് തങ്ങളാണെന്ന നിലപാടിലാണ് എഐഎഡിഎംകെ. അതേസമയം ഇപിഎസ്സിന് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്നുംൃ യോഗത്തിലേക്ക് പ്രതിനിധിയെ അയക്കുന്നത് പാര്‍ട്ടി പരിഗണിക്കുമെന്നും മുന്‍ മന്ത്രി പി.തങ്കമണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേ സമയം, തമിഴ്നാട്ടിലെ സംസ്ഥാനപാത ടെൻഡർ അഴിമതിയാരോപണത്തിൽ, മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ആശ്വാസം. കേസിൽ വിജിലൻസിന്റെ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. എടപ്പാടിക്ക് ക്‌ളീൻ ചിറ്റ് നൽകിയ വിജിലൻസിന്റെ 2018ലെ പ്രാഥമികന്വേഷണ റിപ്പോർട്ടിൽ പിഴവുണ്ടെന്നു തോന്നുന്നില്ലെന്നും ഭരണം മാറിയത് കൊണ്ട് മാത്രം പുതിയ അന്വേഷണം നടത്തേണ്ടതില്ല എന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർ എസ് ഭാരതി ആണ് ഹർജി നൽകിയത്. കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ്, കഴിഞ്ഞ വർഷം സുപ്രീം കോടതി റദ്ദക്കിയിരുന്നു.
