വാക്സിന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ ക്ഷമം നിലവിലില്ല എന്നിരിക്കെ, രണ്ടാം ഡോസ് എടുക്കുന്നതില്‍ ആളുകള്‍ വിമുഖത കാണിക്കുന്നത് ഗൌരവമേറിയ വിഷയമാണ് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കാണുന്നത്. 

ദില്ലി: സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവരുടെ എണ്ണം 11 കോടി. ഇതിനെ തുടര്‍ന്ന് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചു. സമരപരിധി കഴിഞ്ഞിട്ടും ആളുകള്‍ രണ്ടാം ഡോസ് എടുക്കാന്‍ വരാത്തതില്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തില്‍ നടക്കുന്ന യോഗത്തില്‍ രണ്ടാം ഡോസ് എടുക്കാത്തവരിലും, ഇനിയും ആദ്യ ഡോസ് എടുക്കാത്തവരിലും കേന്ദ്രീകരിച്ച് വാക്സിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിക്കും.

വാക്സിന്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ ക്ഷമം നിലവിലില്ല എന്നിരിക്കെ, രണ്ടാം ഡോസ് എടുക്കുന്നതില്‍ ആളുകള്‍ വിമുഖത കാണിക്കുന്നത് ഗൌരവമേറിയ വിഷയമാണ് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കാണുന്നത്. ഒക്ടോബര്‍ 21ന് രാജ്യം 100 കോടി ഡോസ് വാക്സിന്‍ നല്‍കിയ നാഴികകല്ല് പിന്നിട്ടിരുന്നു. രണ്ടാം ഡോസ് എടുക്കാത്തവരെ കണ്ടെത്തി അത് നല്‍കാന്‍ കര്‍മ്മ പദ്ധതി തന്നെ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത് രൂപീകരിക്കാന്‍ കേന്ദ്രം തയ്യാറെടുക്കും. അതിന് കൂടിയാണ് ബുധനാഴ്ചത്തെ യോഗം.

രാജ്യത്തെ 75 ശതമാനം പേര്‍ ഒന്നാം ഡോസ് എടുത്തിട്ടുണ്ട്. രണ്ട് ഡോസും സ്വീകരിച്ചത് 31 ശതമാനം പേരാണ്. അതേ സമയം കുട്ടികളുടെ വാക്സിനേഷന്‍ സംബന്ധിച്ചും ബുധനാഴ്ചത്തെ യോഗത്തില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തും എന്നാണ് വിവരം.