കൊവാക്സിന് അടിയന്തര ഉപയോഗാനുമതി വേണം; താൽപര്യപത്രം അംഗീകരിച്ച് ലോകാരോഗ്യ സംഘടന, അപേക്ഷ ഇന്ന് പരിഗണിക്കും
കൊവാക്സിനു ലോകാരോഗ്യ സംഘടന ജൂലൈ–സെപ്റ്റംബറോടെ അടിയന്തര ഉപയോഗാനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് ഭാരത് ബയോടെക്
ദില്ലി: ഭാരത് ബയോടെക് ഉത്പാദിപ്പിക്കുന്ന കൊവാക്സിന്‍റെ അടിയന്തര ഉപയോഗാനുമതിക്കുള്ള അപേക്ഷ ഇന്ന് ലോകാരോഗ്യ സംഘടന പ്രാഥമികമായി കേൾക്കും. ഇതിനു മുന്നോടിയായി കൊവാക്സിന്‍റെ താൽപര്യപത്രം ലോകാരോഗ്യ സംഘടന അംഗീകരിച്ചിരുന്നു. രേഖകൾ സമർപ്പിക്കാനുള്ള പ്രീ–സബ്മിഷൻ യോഗമാകും ഇന്ന് നടക്കുക.
കൊവാക്സിനു ലോകാരോഗ്യ സംഘടന ജൂലൈ–സെപ്റ്റംബറോടെ അടിയന്തര ഉപയോഗാനുമതി നൽകുമെന്നാണു പ്രതീക്ഷയെന്നു ഭാരത് ബയോടെക് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇന്നലെയാണ് വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങൾ ഭാരത് ബയോടെക് ഡിസിജിഐ ക്ക് കൈമാറിയത്.
അതേസമയം രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. കഴിഞ്ഞ 50 ദിവസത്തിനുള്ളിലാണ് ഒരു കോടി കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്ന് പ്രതിദിന കേസുകൾ വീണ്ടും അമ്പതിനായിരത്തിന് മുകളിലെത്തി. 50,848 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 1358 മരണം കൂടി ഇന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിലവിൽ 6,43,194 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona