രാജ്യത്ത് ആദ്യത്തെ ജലസെൻസസ് റിപ്പോർട്ടാണ് ജലശക്തി മന്ത്രാലയം പ്രസിദ്ധീകരിച്ചത്.കേരളത്തിൽ 49725 ജലാശയങ്ങൾ.കയ്യേറ്റം നടന്നതില്‍ 87 ശതമാനവും കുളങ്ങളെന്നും റിപ്പോര്‍ട്ട്
ദില്ലി: കേരളത്തിലെ 111 ജലാശയങ്ങളിൽ കയ്യേറ്റം നടന്നതായി കേന്ദ്രത്തിൻറെ ജലസെൻസസ് റിപ്പോർട്ട്. കുളങ്ങളും തടാകങ്ങളും അടക്കമുള്ള കെട്ടിനിർത്തിയ ജലാശയങ്ങളുടെ എണ്ണത്തിൽ കേരളം പന്ത്രണ്ടാം സ്ഥാനത്താണെന്നും റിപ്പോർട്ടിലുണ്ട്. പശ്ചിമ ബംഗാളാണ് ഒന്നാം സ്ഥാനത്ത്.
രാജ്യത്ത് ആദ്യത്തെ ജലസെൻസസ് റിപ്പോർട്ടാണ് ജലശക്തി മന്ത്രാലയം പ്രസിദ്ധീകരിച്ചത്. സ്വകാര്യ ആവശ്യങ്ങൾക്കായി പണിതbയും, നദി, സമുദ്രം തുടങ്ങിയവയേയും ഒഴിവാക്കിയുള്ള ജലാശയങ്ങളുടെ കണക്കാണ് സെൻസസിൽ ഉൾപ്പെടുത്തിയത്. ടാങ്കുകൾ, റിസർവോയറുകൾ, കുളങ്ങൾ, മുതലായവയവ ഇതിൽ ഉൾപ്പെടും. ഭൂഗർഭജലത്തിൻറെ അളവ് പിടിച്ചു നിർത്തുന്നതിൽ ജലാശയങ്ങളുടെ പങ്ക് വലുതായതിനാലാണ് ജല സെൻസസിന് കേന്ദ്രം തുടക്കമിട്ടത്. കേരളത്തിൽ ഇത്തരത്തിലുള്ള 111 ജലാശയങ്ങളിൽ കയ്യേറ്റം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 87 ശതമാനവും കുളങ്ങളാണ്. ഇതിൽ കയ്യേറ്റത്തിൻറെ വിസ്തൃതി കണക്കാക്കാൻ കഴിഞ്ഞത് 47 എണ്ണത്തിൻറേത് മാത്രമാണ്.
ജലാശയങ്ങളുടെ എണ്ണമെടുത്താൽ പന്ത്രണ്ടാം സ്ഥാനത്താണ് കേരളം. എഴു ലക്ഷത്തി നാല്പത്തി ഏഴായിരത്തി നാനൂറ്റി എണ്പത് ജലസ്രോതസ്സുകൾ ഉള്ള പശ്ചിമ ബംഗാൾ ആണ് ഒന്നാം സ്ഥാനത്ത്. കേരളത്തിൽ 49725 ജലാശയങ്ങളാണ് ഉള്ളത്. ഏറ്റവും കൂടുതൽ ജലാശയങ്ങളുള്ള 30 ജില്ലകളിൽ കേരളത്തിൽ നിന്ന് ഒരു ജില്ല പോലുമില്ല. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ കുളങ്ങൾ ഉള്ളതെന്നും, തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ളതെന്നും കണക്ക് വ്യക്തമാക്കുന്നു. രാജ്യത്തെ ആകെ ജലാശയങ്ങളിൽ 1.6 ശതമാനത്തിൽ കയ്യേറ്റം നടന്നിട്ടുള്ളത്. ഇതിൽ 95 ശതമാനവും ഗ്രാമങ്ങളിലാണെന്നും കേന്ദ്രം പുറത്തു വിട്ട കണക്കുകൾ പറയുന്നു.
