ചിദംബരത്തെ കസ്റ്റഡിയിൽ വേണ്ടെന്ന് എൻഫോഴ്‍സ്മെന്‍റ്: തിഹാർ ജയിലിൽ തുടരും
കേസുമായി ബന്ധപ്പെട്ട ചിലരെ ചോദ്യംചെയ്യുകയാണെന്നും അവരെ ചോദ്യംചെയ്തതിന് ശേഷം മാത്രം ചിദംബരത്തെ കസ്റ്റഡിയില്‍ മതിയെന്നും എന്‍ഫോഴ്‍സ്‍മെന്‍റ്
ദില്ലി: ഐഎൻഎക്സ് മീഡിയാ കേസിൽ എൻഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പി ചിദംബരം നൽകിയ ഹര്‍ജി കോടതി തള്ളി. ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന് എന്‍ഫോഴ്‍സ്മെന്‍റ് കോടതിയില്‍ അറിയിച്ചതോടെ ചിദംബരത്തിന്‍റെ ഹര്‍ജി തള്ളുകയായിരുന്നു. ഇതോടെ ഈ മാസം 19 വരെ ചിദംബരം തീഹാര്‍ ജയിലില്‍ തന്നെ കഴിയേണ്ടിവരും.
എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ട്രേറ്റിന് മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ചിദംബരം നല്‍കിയ അപേക്ഷയില്‍ ഇന്നലെ കോടതിയില്‍ വാദപ്രതിവാദം നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട ചിലരെ ചോദ്യംചെയ്യുകയാണെന്നും അവരെ ചോദ്യംചെയ്തതിന് ശേഷം മാത്രം ചിദംബരത്തെ കസ്റ്റഡിയില്‍ മതിയെന്നുമായിരുന്നു എന്‍ഫോഴ്‍സ്മെന്‍റ് കോടതിയില്‍ അറിയിച്ചത്. വരുന്ന 19 ന് ചിദംബരത്തെ സിബിഐ കോടതിയില്‍ ഹാജരാക്കുമ്പോളും എന്‍ഫോഴ്‍സ്‍മെന്‍റ് കസ്റ്റഡിയിലെടുത്തില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് ചിദംബരം തീഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടര്‍ന്നേക്കും.