ഈശ്വരപ്പയുടെ മകൻ കെ ഇ കാന്തേഷിന് കൂടി സീറ്റ് നൽകണമെന്ന ആവശ്യം ഈശ്വരപ്പ കേന്ദ്രനേതൃത്വത്തിന് മുന്നിൽ വച്ചിരുന്നു. എന്നാൽ ബിജെപി കേന്ദ്രനേതൃത്വം ഈ ആവശ്യം തള്ളി.

ബെം​ഗളൂരു: തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കാട്ടി ബിജെപി കേന്ദ്രനേതൃത്വത്തിന് കെ എസ് ഈശ്വരപ്പയുടെ കത്ത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് കാട്ടിയാണ് ജെ പി നദ്ദയ്ക്ക് ഈശ്വരപ്പ കത്ത് നൽകിയത്. മുൻ കർണാടക ഉപമുഖ്യമന്ത്രിയാണ് കെ എസ് ഈശ്വരപ്പ. 

ഈശ്വരപ്പയുടെ മകൻ കെ ഇ കാന്തേഷിന് കൂടി സീറ്റ് നൽകണമെന്ന ആവശ്യം ഈശ്വരപ്പ കേന്ദ്രനേതൃത്വത്തിന് മുന്നിൽ വച്ചിരുന്നു. എന്നാൽ ബിജെപി കേന്ദ്രനേതൃത്വം ഈ ആവശ്യം തള്ളി. ഒരു കുടുംബത്തിൽ രണ്ട് പേർക്ക് സീറ്റ് നൽകാനാകില്ലെന്ന് കേന്ദ്രനേതൃത്വം നിലപാടെടുത്തു. മക്കൾ രാഷ്ട്രീയം തുടരുന്നതിൽ പ്രധാനമന്ത്രി അടക്കമുള്ളവർ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈശ്വരപ്പയ്ക്ക് മേൽ സിദ്ധരാമയ്യയ്ക്ക് എതിരെ വരുണ മണ്ഡലത്തിൽ മത്സരിക്കാനും സമ്മർദ്ദമുണ്ടായിരുന്നു. ഇതിലെല്ലാമുള്ള അതൃപ്തിയുമായാണ് ഈശ്വരപ്പ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുന്നത്. നിലവിൽ ശിവമൊഗ്ഗയിൽ നിന്നുള്ള എംഎൽഎയാണ് കെ എസ് ഈശ്വരപ്പ.